
മലയോര മേഖലയിൽ വീണ്ടും വീട്ടുകാരുടെ ഒഴിഞ്ഞു പോക്ക്
- ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമായി വിദഗ്‌ധർ കണ്ടെത്തിയ ഇടങ്ങളിൽ മാത്രം നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്
വിലങ്ങാട് :ഉരുൾപൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ മലയോര മേഖലയിൽ വീണ്ടും വീട്ടുകാരുടെ ഒഴിഞ്ഞു പോക്ക്. മഴ ശക്‌തമായതോടെ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്നവരാണ് സുരക്ഷിത ഇടങ്ങളിൽ വീടുകൾ കണ്ടെത്തി വാടകയ്ക്കു താമസിക്കാനായി മാറുന്നത്. പാനോം, മഞ്ഞക്കുന്ന്, മഞ്ഞച്ചീളി, മാടാഞ്ചേരി, മലയങ്ങാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് പലരും വാടക വീടുകളിലേക്കു മാറുന്നത്. മഴക്കാലം കഴിഞ്ഞു മാത്രമേ ഈ കുടുംബങ്ങൾ ഇനി മടങ്ങി വരികയുള്ളൂ.

കഴിഞ്ഞ ഉരുൾ പൊട്ടലിനു പിന്നാലെ ഇത്തരത്തിൽ താമസം മാറ്റിയ പലരും വേനൽ ശക്തമായതോടെയാണ് തിരികെ എത്തിയത്. ഇത്തവണ മേയിൽ ഏതാനും ദിവസം വിലങ്ങാട് ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങിയെങ്കിലും സ്‌കൂളുകൾ തുറക്കുന്നതിനു മുൻപ് ക്യാംപ് പിരിച്ചു വിട്ടു. പലരും വീണ്ടും പഴയ വീടുകളിലേക്കു തന്നെ മാറി. ഈ മാസമാദ്യം മഴ കാര്യമായി പെയ്തില്ലെങ്കിലും ഇപ്പോൾ ഏതാനും ദിവസങ്ങളായി മഴ ശക്തമാണ്.

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമായി വിദഗ്‌ധർ കണ്ടെത്തിയ ഇടങ്ങളിൽ മാത്രം നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ പലരും സർക്കാർ സഹായം കാത്തു കഴിയുന്നവരാണ്. അധികൃതർ തയാറാക്കിയ പട്ടികയിൽ പെട്ട ഈ ദുരിത ബാധിതരെ വാണിമേൽ പഞ്ചായത്ത് ഓഫിസിൽ ഇ.കെ.വിജയൻ എംഎൽഎയും കലക്ടർ സ്നേഹിൽകുമാർ സിങ്ങും പങ്കെടുത്ത യോഗത്തിലേക്കു ക്ഷണിച്ചു വരുത്തിയെങ്കിലും ഇവർക്കുള്ള സഹായം ഉടൻ നൽകുമെന്നു പ്രഖ്യാപിച്ചതല്ലാതെ ആർക്കും ഒന്നും ലഭിച്ചിട്ടില്ല.