
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം 30 നു ആരംഭിക്കും
- സംസ്ഥാനത്തിലെ അറുപത് പ്രചാരണ യോഗങ്ങളിലായിരിക്കും മുഖ്യമന്ത്രി സംസാരിക്കുക. ഒരു മണ്ഡലത്തിൽ മൂന്ന് റാലികൾ എന്ന രീതിയിലായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് മാർച്ച് മുപ്പതിന് തുടക്കമാകും. നേരത്തേ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തു തുടങ്ങിയിരുന്നു. മാർച്ച് 30ന് രാവിലെ പത്തരയ്ക്ക് നെയ്യാറ്റിൻകരയിൽ ആദ്യ പ്രചാരണ യോഗം നടക്കും. തിരുവനന്തപുരത്ത് നാളെ മാത്രം മൂന്ന് പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. സംസ്ഥാനത്തുടനീളം അറുപത് പ്രചാരണ യോഗങ്ങളിൽ ഓരോ മണ്ഡലത്തിലും മൂന്നുവീതം റാലികൾ മുഖ്യമന്ത്രി നടത്തും. രാവിലെ 10.30ന് നെയ്യാറ്റിൻകര ടൗണിലാണ് ആദ്യ പരിപാടി നടക്കുക. വൈകുന്നേരം 4.30 ന് തിരുവല്ലം മൈതാനത്ത് രണ്ടാമത്തെ പൊതുയോഗം. വൈകുന്നേരം 5.30ന് പേട്ടയിലാണ് മൂന്നാമത്തെ പരിപാടിയെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിനു നേരെ കേന്ദ്ര സർക്കാർ തുടരുന്ന അവഗണന പ്രചാരണ പരിപാടിയുടെ പ്രധാന അജണ്ടയായിരിക്കുമെന്നാണ് കരുതുന്നത്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന്റെ അവഗണന മൂലമാണെന്നും, ഇതിനെതിരെ ശക്തമായി ആഞ്ഞടിക്കാൻ എൽഡിഎഫ് എംപിമാർ പാർലമെന്റിൽ ആവശ്യമാണെന്നുമുള്ള പ്രചാരണം നടക്കും. ഇതോടൊപ്പം ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയം, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ, സിഎഎ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ കൊണ്ടുവന്നേക്കും.
പൗരത്വനിയമഭേദഗതിക്കെതിരെ ഇടതുമുന്നണി നടത്തിയ ആറ് റാലികളില്‍ മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. എന്നാല്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായുള്ള പരിപാടികൾ 30 മുതലാണ് നടക്കുക. മാര്‍ച്ച് 30ന് പന്ന്യൻ രവീന്ദ്രന്റെ പ്രചരണ പരിപാടികളിൽ പങ്കുചേരുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്‍നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. കേരളം വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ പാർലമെന്റിൽ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്നും അദ്ദേഹം പ്രസ്താവിച്ചു.