
മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാതായവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും
- മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തദ്ദേശവകുപ്പിൻ്റെ ഉന്നതതലയോഗം ഇന്ന് കല്പറ്റയിൽചേരും
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ വിവിധ ചുമതലകളും വകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തദ്ദേശവകുപ്പിൻ്റെ ഉന്നതതലയോഗം ഇന്ന്, കല്പറ്റയിൽചേരും.
മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഇവിടെ 1721 വീടുകളിലായി 4833 പേർ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താംവാർഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാംവാർഡായ മുണ്ടെക്കെയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാർഡായ ചൂരൽമലയിൽ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ കിട്ടുന്നതിനാൽ ഇവ ലഭ്യമാക്കാൻ മറ്റ് തടസ്സങ്ങളില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം, നിലവിലുള്ള വീടുകളുടെയും കിണർ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളുടെയും ശുചീകരണം തുടങ്ങിയവയ്ക്കും വകുപ്പ് മുന്നിട്ടിറങ്ങും