
മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണം; സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
- പ്രതിപക്ഷ പാർട്ടികളെ കൂടി പങ്കെടുപ്പിച്ചാകണം സംഘാടനം എന്നാണ് നിർദേശം.
മലപ്പുറം: പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രതിപക്ഷ പാർട്ടികളെ കൂടി പങ്കെടുപ്പിച്ചാകണം സംഘാടനം എന്നാണ് നിർദേശം. മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികൾക്ക് ജില്ലാ കമ്മിറ്റി കുറ്റിപ്പുറത്ത് ഒരുക്കിയ വിരുന്നിലായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശം നൽകിയത്.

പ്രതിപക്ഷമില്ലാത്ത ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ തദ്ദേശപ്പോരിൽ മലപ്പുറം പച്ചപുതപ്പോൾ, ചോദിക്കാനും പറയാനും പലയിടത്തും പ്രതിപക്ഷമില്ല. അവർക്ക് മുന്നിൽ സംസ്ഥാന അധ്യക്ഷൻ രണ്ട് കാര്യങ്ങൾ പറഞ്ഞു.
ഒന്ന് തദ്ദേശ സ്ഥാപനത്തിൻ്റെയും പ്രതിനിധികളുടേയും പെർഫോമൻസ് ഓഡിറ്റ് ആറുമാസത്തിലൊരിക്കൽ നടത്തും. ഒപ്പം പ്രതിപക്ഷ അഭിപ്രായങ്ങൾ തേടണമെന്നും സാദിഖലി തങ്ങൾ നിർദേശിച്ചു. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി ശ്രദ്ധയിൽപ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
