
മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ; ഗവേഷണത്തിന് പ്രത്യേക കർമസേന
- പഠനം നടത്തുന്നത് ദേശീയ മെഡിക്കൽ കമ്മിഷൻ
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും അധ്യാപകരിലും സർവേ നടത്താൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ പ്രത്യേക കർമസേന രൂപീകരിച്ചു.
അഞ്ചുവർഷത്തിനിടെ 122 മെഡിക്കൽ വിദ്യാർഥികൾ ആത്മഹത്യചെയ്തതായ റിപ്പോർട്ട് ദേശീയ മെഡിക്കൽ കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കർമസേനയുടെ പ്രവർത്തനം.
ഇതിനായി ഓൺലൈൻ സർവേ ഫോം ഉപയോഗിച്ച് മെഡിക്കൽ കോളേജുകളിൽ കർമസേന മേയ് മൂന്നിനുള്ളിൽ അധ്യാപകരും വിദ്യാർഥികളും അഭിപ്രായം അറിയിക്കണമെന്നും നിർദേശിച്ചു. ഡേറ്റ രഹസ്യമായി സൂക്ഷിച്ച് 15 അംഗ സംഘം ഗവേഷണത്തിനും വിശകലനത്തിനും ഉപയോഗിക്കും. സംഘത്തിന്റെ അധ്യക്ഷൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ മനശ്ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. ബി.എം. സുരേഷിൻ്റെ നേതൃത്വത്തിലാകും വിശകലനം ചെയ്യുക.