
യുഎഇ ദേശീയ ദിനം ; ഇക്കുറി പ്രവാസികൾക്ക് നീളൻ അവധി
- നാല് ദിവസത്തെ അവധി ലഭിക്കും ,ദേശീയ ദിനാഘോഷങ്ങൾ ഇനി മുതൽ ‘ഈദ് അൽ ഇത്തിഹാദ്’
അബുദാബി :യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (‘ദേശീയപ്പെരുന്നാൾ’) എന്നറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചിരിയ്ക്കുന്നത് . ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻറിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്നും സമിതി വ്യക്തമാക്കി.

എല്ലാ വർഷവും ഡിസംബർ 2ന് എമിറേറ്റ്സ് ഭരണാധികാരികൾ സാധാരണയായി പങ്കെടുക്കുന്ന ബൃഹത്തായ പരിപാടി അരങ്ങേറാറുണ്ട്. എന്നാൽ പരിപാടിയുടെ സ്ഥലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏഴ് എമിറേറ്റുകളിലുമുള്ള ‘ഈദ് അൽ ഇത്തിഹാദ് സോണു’കളിൽ ഒന്നിലേറെ പരിപാടികൾ ഉണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു.നീണ്ട വാരാന്ത്യമാണ് ഈ വർഷത്തെ ദേശീയ ദിന അവധി. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ). ഇത് ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ നാല് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന് 53-ാമത് ‘ദേശീയപ്പെരുന്നാൾ’ ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടർ ഈസ അൽസുബൗസി പറഞ്ഞു.

ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ചരിതനിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ എല്ലാവരേയും ക്ഷണിക്കുന്നു. ഈ ആഘോഷങ്ങളെ പിന്തുണച്ച് തയാറെടുപ്പുകളിൽ പ്രചോദനം നൽകുന്നതിനും ആഘോഷങ്ങളെ പിന്തുണച്ച തയാറെടുപ്പുകളിൽ പ്രചോദനം നൽകുന്നതിനും സഹായിക്കുന്നതിനുമായി സമഗ്രമായ മാർഗരേഖകൾ തയാറാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സ്ക്‌കൂളുകൾ, കുടുംബങ്ങൾ എന്നിവരെ ഈ സുപ്രധാന ആഘോഷത്തിൽ പങ്കുചേരാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
