
യൂനസ്കോ അംഗീകാര നിറവിൽ കുന്ദമംഗലം ഭഗവതി ക്ഷേത്രം
- നൂറ്റാണ്ടുകൾ പഴക്കമുള്ള പതിനാറുകാൽ മണ്ഡപത്തിന്റെ പഴമയ്ക്ക് മാറ്റം വരുത്താതെ നടത്തിയ പുനർനിർമാണത്തിനാണ് അംഗീകാരം
നടുവണ്ണൂർ: കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം. ഏഷ്യ-പെസിഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ ബഹുമതിയാണ് ഇത്തവണ ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിനാണ് അവാർഡ്. സാഹിത്യ നഗരമെന്ന പദവി ലഭിച്ച കോഴിക്കോടിനാണ് യുനെസ്കോയുടെ അംഗീകാരവും ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള പതിനാറുകാൽ മണ്ഡപത്തിന്റെ പഴമയ്ക്ക് മാറ്റം വരുത്താതെ നടത്തിയ പുനർനിർമാണത്തിനാണ് അംഗീകാരം. ഏഷ്യ-പെസിഫിക് മേഖലയിലെ 12 പദ്ധതികളെയാണ് പുരസ്കാരത്തിനായി യുനെസ്കോ പരിഗണിച്ചത്. ഇതിൽ ചൈനയിൽ നിന്നുള്ള രണ്ടു പദ്ധതികളടക്കം ഉൾപ്പെട്ട വിഭാഗത്തിലാണ് കുന്ദമംഗലം ക്ഷേത്രവും ഉൾപ്പെട്ടത്. ഇന്ത്യയിൽനിന്ന് പഞ്ചാബിലെയും സിക്കിമിലേയും നിർമിതികളെ മറ്റു വിഭാഗങ്ങളിൽ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന് 2020 -ലും തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ പ്രവൃത്തികൾക്ക് 2015 -ലും ഇതേ പുരസ്കാരം ലഭിച്ചിരുന്നു. ആർക്കൈവൽ ആൻഡ് റിസർച് പ്രോജക്ട് (ആർപ്പോ) എന്ന സന്നദ്ധ സംഘടനയാണ് കുന്ദമംഗലം ഭഗവതി ക്ഷേത്ര പ്രവർത്തനങ്ങൾ നടത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെപ്പറ്റി ആർപ്പോയിലെ അംഗങ്ങൾ കാമ ആയുർവേദ എന്ന അന്താരാഷ്ട്ര കമ്പനിയുടെ സ്ഥാപകൻ വിവേക് സാഹ്നിയെ അറിയിച്ചപ്പോൾ അദ്ദേഹം പുനരുദ്ധാരണ ചെലവിൽ വലിയൊരു പങ്കുവഹിക്കാൻ തയാറായി വരികയായിരുന്നു. ഇഴ ഹെറിറ്റേജ് ആർക്കിടെക്ട് ഗ്രൂപ്പിലെ സവിത രാജൻ, സ്വാതി സുബ്രഹ്മണ്യൻ, റീതു തോമസ് എന്നിവരാണ് പുനരുദ്ധാ രണത്തിന് നേതൃത്വം വഹിച്ചത്.
കാലപഴക്കം കൊണ്ട് തകർന്നു വീഴാറായ മണ്ഡപം അളവിലോ തൂണിന്റെ എണ്ണത്തിലോ മാറ്റം വരുത്താതെയാണ് രണ്ടരമാസം കൊണ്ട് പുനർനിർമിച്ചത്. കുമ്മായം, മരം,ആയുർവേദ എണ്ണകൾ എന്നിവ ഉപയോഗിച്ച് പാരമ്പര്യ രീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത് . കളമെഴുത്തുപാട്ടാണ് മണ്ഡപത്തിൽ പ്രാധാനമായും നടക്കാറുള്ളത്.