
ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസിന് മുന്നിൽ ഹാജരാവും
- സ്റ്റേഷനിൽ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് ചോദ്യംചെയ്യലിന് പോലീസിന് മുന്നിൽ ഹാജരാവും. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരാകുന്നത്. സ്റ്റേഷനിൽ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത.

രണ്ട് മാസം മുൻപാണ് ആലുവയിൽ താമസിക്കുന്ന നടി പോലീസിന് പരാതി നൽകിയത്. 2008ൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോൾ തന്നെ പുറകിൽ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്. കൂടാതെ വൈകിട്ട് നടൻ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.