
വനിതാ ഡോക്‌ടറുടെ കൊലപാതകം; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
- കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പോലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു
ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്‌ടറുടെ പീഡനക്കൊലയിൽ ബംഗാൾ പോലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ പ്രോട്ടോക്കോൾ വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

“യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനു കൈമാറി മൂന്നു മണിക്കൂറും കഴിഞ്ഞാണ് സംഭവത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്‌തത്. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും പോലീസും അതുവരെ എന്തെടുക്കുകയായിരുന്നു? ഗുരുതരമായൊരു കുറ്റകൃത്യമാണു നടന്നത്. സംഭവം നടക്കുന്നത് ആശുപത്രിയിലും. ഈ സമയത്ത് ഇവരെല്ലാം എന്തു ചെയ്യുകയായിരുന്നു?”-കോടതി ചോദിച്ചു.