
വയനാട് ഉരുൾപൊട്ടൽ ;വായ്‌പ എഴുതിത്തള്ളണം, മൊറട്ടോറിയം പരിഹാരമല്ല – ഹൈക്കോടതി
- കടാശ്വാസ നടപടികളിൽ വ്യക്തതവരുത്തി വിശദ സത്യവാങ്‌മൂലം നൽകാനും കോടതി നിർദേശിച്ചു
കൊച്ചി : വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ
വായ്‌പ എഴുതിത്തള്ളുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. മോറട്ടോറിയം പ്രഖ്യാപിക്കലല്ല വിഷയത്തിൽ പരിഹാരമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വായ്‌പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം നൽകി മുതലും പലിശയും പുന:ക്രമീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചപ്പോഴാണ് കോടതി എതിർപ്പ് അറിയിച്ചത്. കടാശ്വാസ നടപടികളിൽ വ്യക്തതവരുത്തി വിശദ സത്യവാങ്‌മൂലം നൽകാനും കോടതി നിർദേശിച്ചു.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ശുപാർശ ചർച്ച ചെയ്‌താണ് മൊറട്ടോറിയം തീരുമാനത്തിൽ എത്തിയതെന്ന് അഡീ. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കില്ലെന്നും അറിയിച്ചു. ഇതോടെ, ബാങ്കുകളുടെ ഈ നിലപാട് അനുചിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
