വായനയുടെ കാണാപ്പുറങ്ങൾ

വായനയുടെ കാണാപ്പുറങ്ങൾ

  • എഴുത്ത്:നെല്ലിയോട്ട് ബഷീർ (Writer & Educationalist)

മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണോപാർട്ടും ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയും സ്വതന്ത്ര ഭാരതത്തിന്റെ നേതൃപദവിയിലെത്തിയ മഹാത്മാ ഗാന്ധിയും ഇന്ത്യയെ വീണ്ടെടുക്കുന്നതിന് സൈദ്ധാന്തികമായും ബൗദ്ധികമായും വലിയ സംഭാവനകൾ നൽകിയ നെഹ്റുവും അംബേദ്കറും
അബുൽ കലാം ആസാദുമെല്ലാം പരന്ന വായനക്കാരായിരുന്നു.ശാരീരികോന്മേഷത്തിന് വ്യായാമം അനിവാര്യമാകുന്നതുപോലെ മനസ്സിന്റെ ഉണർവിനും ഉന്മേഷത്തിനും വ്യായാമം വേണം. മനസ്സിനു നല്‍കാവുന്ന ഏറ്റവും ഉത്തമമായ വ്യായാമമാണ് വായന. വായന മനസ്സിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചവും അനുഭവങ്ങളും ആശയങ്ങളും സന്നിവേശിപ്പിക്കുകയും അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും ലഭിക്കുകയും ഹൃദയത്തിന് വിശാലതയുണ്ടാവുകയും ചെയ്യുന്നു.

അച്ചടി ഗ്രന്ഥങ്ങൾ അപ്രസക്തമാകുന്ന ഒരു കാലത്തേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. അവിടെ എഴുത്തിനും വായനക്കും പുതിയ പ്രതലങ്ങൾ രൂപപ്പെടുകയാണ്. പേപ്പറോ പേനയോ അച്ചടിയോ ആവശ്യമില്ലാത്ത ഒരു വലിയ വായനാ ലോകത്തിൻ്റെ വാതായനങ്ങൾ നമുക്ക് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു. അവിടെ വായനയും വൈജ്ഞാനികതയും കൂടുതൽ കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കും.വായന ഒരിക്കലും മരിക്കില്ല. മനുഷ്യനെ നിരന്തരമായി നവീകരിച്ച് കൊണ്ട് അത് അവനോടൊപ്പം സഞ്ചരിച്ച് കൊണ്ടേയിരിക്കും. വൈജ്ഞാനികവും ചിന്താപരവുമായി അത് മനുഷ്യനെ ഇനിയും മുന്നോട്ട് തന്നെ കൊണ്ട് പോകും. വീക്ഷണങ്ങളിലും ആശയങ്ങളിലും നവീകരിക്കപ്പെടുന്ന മനുഷ്യർ നിർമിച്ചെടുത്ത ഒരു ലോകമാണ് നമ്മുടേത്. അതിനിയും നവീകരിക്കപ്പെട്ട് കൊണ്ടിരിക്കും.

നിരന്തരം നവീകരിച്ച് കൊണ്ടിരിക്കുക എന്ന ദൗത്യമാണ് വായന മനുഷ്യരിൽ നിർവഹിച്ച് കൊണ്ടിരിക്കുന്നത്. ബോധങ്ങളെയും ധാരണകളെയും അടിക്കടി പുതുക്കി മാത്രമേ മനുഷ്യന് ആധുനികനായി ജീവിക്കാൻ കഴിയുകയുള്ളൂ. ഈ ലോകവും പ്രകൃതിയും നമ്മുടെ ചുറ്റുപാടുകളും ഓരോ ദിവസവും വളർന്ന് കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് മനുഷ്യൻ്റെ ധാരണകളും ചിന്തകളും വളരുകയും ചെയ്യും. ഈ വളർച്ചകളുടെ ഗുണഭോക്താവായി ഓരോ മനുഷ്യനെയും മാറ്റിയെടുക്കുക എന്ന പ്രക്രിയയാണ് വായന നിർവഹിക്കുന്ന സാംസ്കാരിക ദൗത്യം. സാംസ്കാരികമായി മാത്രമല്ല, സാങ്കേതികമായിക്കൂടിയാണ് വായന മനുഷ്യനെ വളർത്തുന്നത്. വൈജ്ഞാനിക കൈമാറ്റത്തിൽ വായന വഹിക്കുന്ന പങ്ക് അദ്വിതീയമാണ്.എല്ലുകളിലും പാറകളിലും എഴുതുകയും അവ വായിക്കുകയും ചെയ്തിരുന്ന പൗരാണിക മനുഷ്യൻ്റെ വായനയുടെ ഘടനാപരമയ പ്രതലങ്ങളും ആവിഷ്കാരങ്ങളും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. താളിയോലകളുടെയും തുകൽ ചട്ടകളുടെയും കാലം പിന്നിട്ട് പേപ്പറിൻ്റെയും അച്ചടിയുടെ കാലത്തെത്തുമ്പോഴാണ് വായന എന്ന പ്രക്രിയ ജനകീയമായി മാറുന്നത്. പൗരാണിക മതങ്ങളും പൗരോഹിത്യവും വിജ്ഞാനത്തിൻ്റെ ജനകീയതയെ ഒട്ടും പ്രോത്സാഹിപ്പിക്കാതിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. വായനാ വിരുദ്ധമായ അത്തരം തിട്ടൂരങ്ങളോട് കലഹിച്ചും പോരടിച്ചുമാണ് വായനയെയും വൈജ്ഞാനികതയേയും മനുഷ്യർ ജനകീയമാക്കി മാറ്റിയത്. അതിൻ്റെ ഗുണഫലങ്ങളാണ് പിന്നീട് വന്ന തലമുറകൾ അനുഭവിച്ചത്. മനുഷ്യകുലത്തെ മുന്നോട്ട് നയിച്ച ആധുനികത, ശാസ്ത്ര ബോധം, നവീകരണം, പരിഷ്കരണം എന്നീ ആശയങ്ങളെല്ലാം വായനയുടെ ഉൽപന്നങ്ങളാണ്.ശാരീരികോന്മേഷത്തിന് വ്യായാമം അനിവാര്യമാകുന്നതുപോലെ മനസ്സിന്റെ ഉണർവിനും ഉന്മേഷത്തിനും വ്യായാമം വേണം.

വീണ്ടുമൊരു വായനാദിനം സമാഗതമാകുമ്പോള്‍ ചെറുപ്പം മുതലുള്ള വായനാനുഭവങ്ങള്‍ ഓർമയിലേക്ക് കടന്നു വരികയാണ്.കൈമോശം വന്ന വായന തിരിച്ചെടുക്കാൻ നാം ഓരോരുത്തരും തയ്യാറായേ മതിയാകൂ.വായനാശീലം ഒരു സർഗസിദ്ധിയാണ്. ഇത് വളർത്തിയെടുക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ ചെറുപ്രായത്തിലേ ആരംഭിക്കേണ്ടതുണ്ട്. എങ്കിൽ ഏതു പ്രായത്തിലും അത് നിലനില്‍ക്കും. കുഞ്ഞുനാൾ മുതൽ മൂല്യമുള്ള കഥകളും പാട്ടുകളും കേട്ടുറങ്ങുന്ന കുട്ടികളിൽ വായനാശീലം വളരുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.പുസ്തക വായനയില്‍ നിന്ന് ഇപ്പോള്‍ പലരുടെയും വായന മൊബൈല്‍ സ്‌ക്രീനിലേക്ക് ഒതുങ്ങിയിരിക്കയാണ്.
കല്ലിലും മണ്ണിലും ചില വരകളും കുറികളും ആയി തുടങ്ങിയ ആദ്യകാല എഴുത്തുകള്‍ ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ എളുപ്പമായി. മരപ്പലകകളിലും തുകലുകളിലുമെഴുത്ത് തുടര്‍ന്നപ്പോള്‍ എഴുതിയത് സൂക്ഷിക്കാന്‍ എളുപ്പമായി മാറി. പിന്നീടത് മരത്തോലിലും ഓലകളിലുമായപ്പോള്‍ കൈമാറുന്നതിനു എളുപ്പമായി. പിന്നീട് കടലാസുകളിലും അവിടെ നിന്നു ഇപ്പോള്‍ സ്‌ക്രീനിലേക്കും മാറി.
വായന മുരടിച്ചുപോയി എന്ന് വിലാപം പരക്കെ കേള്‍ക്കാം. എന്നാല്‍ വായനയുടെ രീതി മറ്റൊരു തരത്തിലേക്ക് മാറിയെന്നാണ് യാഥാര്‍ത്ഥ്യം. വാട്‌സ്ആപ്പും ഫേസ്ബുക്കും പോലുള്ള സമൂഹ മാധ്യമങ്ങള്‍ വായന സജീവമായി നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ പുസ്തകം നോക്കിയ വായിക്കുന്നൊരു സുഖം ഒന്നിനുമില്ല എന്നതാണ് ശരി. അതുകൊണ്ട് തന്നെ പലരും പുസ്തകത്തെ തന്നെയാണ് ഇപ്പോഴും വായനക്ക് വേണ്ടി ആശ്രയിക്കുന്നത്. പലരുടെയും പുസ്തക ശേഖരം കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും.
ഭാഷാജ്ഞാനം കൈവരിക്കുന്നതിനും അറിവും വിജ്ഞാനവും ആര്‍ജ്ജിക്കുന്നതിനും വായന ഏറെ സഹായിക്കുന്നു. പ്രമുഖരുടെ പുസ്തകങ്ങള്‍ വായിക്കുന്നതോടെ ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള കരുത്ത് വായനക്കാരന് ലഭിക്കുന്നു.

മറ്റു മാധ്യമങ്ങളില്‍ നിന്നൊന്നും കിട്ടാത്ത അറിവുകളാണ് നിരന്തരമായ വായനയിലൂടെ നേടിയെടുക്കാന്‍ കഴിയുന്നത്. വായനശാലകള്‍ ഇപ്പോഴും ഗ്രാമങ്ങളില്‍ സജീവമാണെങ്കിലും നഗരപ്രദേശങ്ങളില്‍ വളരെ കുറവാണ്. മൊബൈല്‍ വായനയിലേക്ക് ലോകം ചുരുങ്ങിയതോടെ വായനശാലകളില്‍ വായനക്കാരെ കാണാതായി. പണ്ടൊക്കെ വായനശാലകളില്‍ പോയാല്‍ പത്രങ്ങള്‍ മാത്രമല്ല, പല രീതിയിലുള്ള പുസ്തകങ്ങളും നോവലുകളും ചിത്രകഥകളും സിനിമാ വാരികകളും ഒക്കെ വായിക്കാന്‍ കിട്ടുമായിരുന്നു. അന്നത് വലിയ ഹരമായിരുന്നു. ഗ്രന്ഥാലയങ്ങള്‍ നാട്ടിലങ്ങോളമിങ്ങോളം പൊങ്ങി വന്നത് നമ്മുടെ ബോധമണ്ഡലത്തെ എത്രത്തോളം ഉയര്‍ത്തി എന്നത് വായനാശാലകള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ കാലങ്ങളില്‍ നടന്നു വന്ന സാംസ്‌കാരിക പരിപാടികള്‍ സാക്ഷ്യപ്പെടുത്തും. പണ്ടുകാലത്ത് ഒരുപാട് കയ്യെഴുത്തുമാസികകള്‍ ഉണ്ടായിരുന്നു. അത് വായിക്കാനും വളരെ രസകരമായിരുന്നു.
കുട്ടികള്‍ വായനയില്‍ മുഴുകിയിരിക്കുന്ന സമയത്ത് കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും കഥാപാത്രങ്ങളിലുമാണ് ഊന്നുക.വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടികളറിയുന്നില്ല. വാക്കുകള്‍ കോര്‍ത്തിണക്കിയുണ്ടാക്കുന്ന ലോകത്തായിരിക്കും അവര്‍. വായിക്കുന്നതെന്തോ അത് കുട്ടികളുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടികള്‍ക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കാനും സാധിക്കുന്നു. ആ പ്രക്രിയ അവരുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു.

പണ്ടുകാലങ്ങളില്‍ വായനയുടെ പ്രാധാന്യമറിയുന്ന രക്ഷിതാക്കളും അധ്യാപകരും വായനയുടെ പ്രാധാന്യത്തെ പറ്റി കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമായിരുന്നു.
വായനയില്‍ താല്‍പര്യമുള്ള ചില കുട്ടികളെ പൊതു വായനയില്‍ നിന്നു നിരുത്സാഹപ്പെടുത്തുന്ന രക്ഷിതാക്കളും ഉണ്ടായിരുന്നു. ‘ഏത് നേരവും ഇങ്ങനെ കഥയും വായിച്ച് കുത്തിയിരുന്നോ, പാഠപുസ്തകം മറിച്ചു പോലും നീ നോക്കില്ല’… ഇങ്ങനെ തുടങ്ങുന്ന ശകാരങ്ങള്‍. പിന്നീടായിരിക്കും രക്ഷിതാക്കള്‍ വായനയുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കിയിട്ടുണ്ടാവുക.
കഥകളോ കവിതകളൊ വായിച്ച് തലതിരിഞ്ഞ് പോകുമെന്ന ആശങ്കകള്‍ ഉണ്ടായിരുന്നു. കത്ത് വായന സമ്മാനിക്കുന്ന ആനന്ദവും ചെറുതല്ല. അന്ന് ഫോണ്‍ സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ എല്ലാ കാര്യങ്ങളും എഴുത്തിനെ ആശ്രയിച്ചായിരുന്നു.
വായനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെ വായന സാധാരണക്കാരിലേക്ക് നീങ്ങി. കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു. കാവ്യങ്ങളും കഥകളും അങ്ങനെ മാലോകരില്‍ മുഴുവനുമെത്തി, സാംസ്‌കാരിക വിപ്ലവമായി മാറി. അതിനുശേഷമുണ്ടായ നൂതന സാങ്കേതിക സാധ്യതകള്‍ ഓണ്‍ലൈന്‍ വഴി ഏതുതരം ബുക്കുകള്‍ വേണമെങ്കിലും വിരല്‍ത്തുമ്പില്‍ കിട്ടുന്ന അവസ്ഥയിലെത്തിച്ചു കാര്യങ്ങള്‍. ഇന്ന് ഇ-ബുക്കിന്റെ കാലമാണ്. ഡിജിറ്റലായി വായനയും.
നന്നായി എഴുതണമെങ്കില്‍ കൂടുതല്‍ പരപ്പിലും ആഴത്തിലുമുള്ള വായനയും ആവശ്യമാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ പി എൻ പണിക്കർ എന്ന കർമയോഗിയുടെ ചരമദിനമായ ജൂൺ 19 ആണ് വായനാ ദിനമായി ആചരിക്കപ്പെടുന്നത്. ഗ്രാമീണ ഗ്രന്ഥശാലകൾക്ക് കേരളത്തിൻ്റെ സാമൂഹിക നിർമിതിക്കായി അർപ്പിക്കാൻ കഴിയുന്ന സംഭാവനകളും സാധ്യതകളും മുൻ കൂട്ടി കണ്ട പി എൻ പണിക്കർ ഗ്രന്ഥശാലകളെ കോർത്തിണക്കി ഒരു പ്രസ്ഥാനമാരംഭിക്കുന്നത് എട്ട് പതിറ്റാണ്ട് മുൻപാണ്. വിരലിലെണ്ണാവുന്ന ഗ്രന്ഥശാലകളുമായി ആരംഭിച്ച ആ മുന്നേറ്റം കേരളത്തിൻ്റെ വായനാ ലോകത്ത് പതിനായിരത്തിലധികം വരുന്ന വൈജ്ഞാനിക കേന്ദ്രങ്ങളുമായി ഇന്നും മുന്നോട്ട് തന്നെ പോകുകയാണ്. വായനാ കേന്ദ്രങ്ങൾ എന്നതിൽ നിന്ന് വികസിച്ച് വിവിധ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായി അവ മാറിക്കൊണ്ടിരിക്കുകയാണ്.വായനദിനമല്ല വായനവർഷമായിരിക്കണം നാം ഏവരും തെരെഞ്ഞെടുക്കേണ്ടത്. നിരന്തരവായന ഒരു വ്യക്തിയെ പണ്ഡിതനാക്കുന്നു. നമുക്കും ആ വഴിയേ നടക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )