
വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ പദ്ധതി വരുന്നു
- സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ലോക സൂംബാ ദിനമായ ഏപ്രിൽ 29ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആയിരം വിദ്യാർഥികളുടെ മെഗാ സൂംബാ ഡിസ്‌പ്ലെ സംഘടിപ്പിക്കും.പൊതുവിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിത നേരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ അവസരം ഉണ്ടാക്കും. പ്രീ പ്രൈമറി,പ്രൈമറി ക്ലാസുകളിൽ എസ്.സി.ഇ.ആർ.ടി രൂപപ്പെടുത്തിയിട്ടുള്ള ഹെൽത്തി കിഡ്‌സ് പദ്ധതി വരുന്ന അധ്യായന വർഷം എല്ലാ സ്കൂളുകളിലും നടപ്പിലാക്കും.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും.അപ്പർ പ്രൈമറി തലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ,കായിക വിദ്യാഭ്യാസ പീരീഡുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടാൻ ഉള്ള അവസരം ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ കുട്ടികളും ഒരു ദിവസം ഒരേ സമയം ഒരേ രീതിയിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടുള്ള മാസ് കായിക പ്രവർത്തന ക്യാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാനത്ത് മുമ്പ് വിജയകരമായി നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി കൂടുതൽ സജീവമായ നിലയിൽ പുനരാരംഭിക്കും.
ഇതിനായി പ്രത്യേക ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്ബാറ്ററി രൂപീകരിക്കുവാൻ ആവശ്യമായ നിർദ്ദേശം എസ്.സി.ഇ.ആർ.ടിക്ക് നൽകി. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുവിദ്യാലയങ്ങളിൽ കായിക പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക ഡേ ബോർഡിങ് സ്കീം ആരംഭിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നും മന്ത്രി പറഞ്ഞു.

