
വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയി, മതം മാറി പാസ്റ്ററായി ; 25 വർഷങ്ങൾക്ക് ശേഷം പോക്സോ കേസ് പ്രതി പിടിയിൽ
- മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഇല്ല
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. നിറമൺകര സ്വദേശി മുത്തുകുമാറിനെയാണ് തമിഴ്‌നാട്ടിൽ വെച്ച് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിനാസ്‌പദമായ സംഭവം 2001ലാണ് നടന്നത് . ട്യൂഷൻ സെന്റർ നടത്തിയിരുന്ന മുത്തുകുമാർ വിദ്യാർഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മുങ്ങിയ പ്രതി കേരളം വിട്ടു. ഒളിവിൽ പോയ പ്രതി മതം മാറുകയും സാം എന്ന പേര് സ്വീകരിച്ച് പാസ്റ്ററാകുകയും ചെയ്തെന്നും പൊലീസ് പറയുന്നു. തമിഴ്നാട്ടിൽ നിന്ന് രണ്ടുവിവാഹവും ഇയാൾ ചെയ്തെന്നും പൊലീസ് പറയുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കേരളം വിടുകയായിരുന്നു. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതി അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചു.ഫോണിൽ സംസാരിച്ചിരുന്നത് പബ്ലിക് ടെലിഫോൺ ബൂത്തുകളിൽ നിന്നായിരുന്നു . ബാങ്ക് ഇടപാടുകളെല്ലാം സി.ഡി.എം വഴിയാക്കുകയും ചെയ്തു. പ്രതി ബന്ധപ്പെടാൻ സാധ്യതയുള്ള 150 ഓളം ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മുപ്പതിലധികം ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു.ഇതിന് പിന്നാലെയാണ് മുത്തുകുമാറിനെക്കുറിച്ച് സൂചന കിട്ടിയത്.
