
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ആകാശമിഠായി’ക്ക് വീണ്ടും തുക അനുവദിച്ചു
- തുക അനുവദിച്ചത് സ്‌മാരകത്തിലെ ആംഫി തിയറ്റർ, സ്റ്റേജ്, ഗ്രീൻ റൂം, മഴവെള്ള സംഭരണി തുടങ്ങിയവയുടെ നിർമാണത്തിനും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾക്കുമായാണ്
ബേപ്പൂർ:വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക കേന്ദ്രം ‘ആകാശ മിഠായി’യുടെ ഒന്നാംഘട്ടം നിർമാണം പൂർത്തി യാക്കുന്നതിന് 2,70,62,802 രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതിയായി. പദ്ധതിക്കായി നേരത്തേ 7,37,10,000 രൂപയാണ് അനുവദിച്ചിരുന്നത്.

തുക അനുവദിച്ചത് സ്‌മാരകത്തിലെ ആംഫി തിയറ്റർ, സ്റ്റേജ്, ഗ്രീൻ റൂം, മഴവെള്ള സംഭരണി തുടങ്ങിയവയുടെ നിർമാണത്തിനും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾക്കുമായാണ്. ടൂറിസം വകുപ്പിന് കീഴിൽ ബേപ്പൂർ ബി.സി റോഡരികിൽ ഉയരുന്ന സ്മാരക മന്ദിരത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലാണ്.

ആർക്കിടെക്‌ട് വിനോദ് സിറിയക് രൂപകൽപന ചെയ്ത സ്മാരകത്തിൻ്റെ നിർമാണച്ചുമതല യു.എൽ.സി.സി.എസിനാണ്. സ്റ്റേജ്, കരകൗശല വസ്തുക്കൾക്കായുള്ള സ്റ്റാളുകൾ, അക്ഷരത്തോട്ടം, എഴുത്തുപുര, വാക്ക് വേ, കുട്ടികളുടെ കളി സ്ഥലം, കമ്യൂണിറ്റി ഹാൾ, ഭക്ഷ്യ വിപണന കേന്ദ്രം തുടങ്ങിയ സൗകര്യവും ആകാശ മിഠായിയിലുണ്ടാകും. സമ്പൂർണമായും ഭിന്നശേഷി-പ്രകൃ തി സൗഹൃദമായാണ് നിർമാണം.സ്മാരകം നിർമിക്കുന്നത് ബി.സി റോഡിലെ കക്കാടത്ത് സ്ഥിതി ചെയ്തിരുന്ന കോർപറേഷൻ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ്.