
ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, ഹർജി തള്ളി
- ദ്വാരപാലക സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി.
കൊച്ചി :ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയതിനെതിരെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദ്വാരപാലക സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തേ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എ.ബദറുദീൻ ഇന്നു വിധി പറയുകയായിരുന്നു.തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഭണ്ഡാരിയുടെ വാദം. താൻ ആറു തവണ എസ്ഐടിക്കു മുമ്പാകെ ഹാജരാവുകയും ആവശ്യപ്പെട്ട രേഖകളെല്ലാം നൽകുകയും ചെയ്തു. എന്നിട്ടും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്തെന്നായിരുന്നു ഭണ്ഡാരിയുടെ വാദം.

സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് എസ്ഐടി കണ്ടെത്തിയ 109.234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും പങ്കജ് ഭണ്ഡാരി വാദിച്ചിരുന്നു. കേസിൽ പങ്കജ് ഭണ്ഡാരിക്ക് മുഖ്യപങ്കുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു എസ്ഐടിയുടെ വാദം. 2019 മുതൽ ശബരിമലയിൽ നിന്ന് സ്വർണം പൂശാനായി പാളികൾ എത്തിച്ചത് ഭണ്ഡാരിയുടെ സ്ഥാപനത്തിലാണ്.
