
ഷിരൂർ മണ്ണിടിച്ചിൽ ; തിരച്ചിൽ എട്ടാംനാൾ
- പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തി.
ഷിരൂർ : അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിനത്തിലേക്ക്. ചൊവ്വാഴ്ച ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍നിന്ന് സിഗ്നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നത്. മണ്‍കൂനയ്ക്ക് 40 മീറ്റര്‍ അടുത്തുനിന്നാണ് സിഗ്നല്‍ ലഭിച്ചത്. തിരച്ചിലിനിടെ
പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്.
പുഴയോരത്തെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അവസാനം സിഗ്നൽ ലഭിച്ചിടത്ത് വിശദമായ പരിശോധന നടത്താനാണ് നീക്കം.
ലോറി കരയിൽ ഇല്ലെന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുമെന്ന വിവരങ്ങൾ ആദ്യഘട്ടത്തിൽ പുറത്തുവന്നെങ്കിലും ഇത് തെറ്റാണെന്നും തിരച്ചിൽ തുടരുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.