
ഷെയ്ഖ് ഹസീനയെ വിട്ടുനൽകുന്നതിൽ തീരുമാനം ബംഗ്ളാദേശിന്റെ അപേക്ഷ കിട്ടിയ ശേഷം
- കോടതി വിധിക്ക് പിന്നാലെ ബംഗ്ളദേശിൽ ആക്രമണം വ്യാപകമാണ്. ഒരാൾ കൊല്ലപ്പെട്ടു.
ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ളദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകുന്നതിൽ തീരുമാനം ബംഗ്ളാദേശിന്റെ അപേക്ഷ കിട്ടിയ ശേഷം. രാജ്യത്തിന്റെ നിലപാട് ബംഗ്ളാദേശിനെ അറിയിക്കും. ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ശ്രമിക്കുന്നത്. കരുതലോടെ വിഷയം കൈകാര്യം ചെയ്യുകയാണെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. കോടതി വിധിക്ക് പിന്നാലെ ബംഗ്ളദേശിൽ ആക്രമണം വ്യാപകമാണ്. ഒരാൾ കൊല്ലപ്പെട്ടു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടു നൽകിയേ മതിയാകൂവെന്ന നിലപാടിലാണ് ബംഗ്ലദേശ്. ഇന്ന് രേഖാമൂലം ആവശ്യം ഇന്ത്യയെ അറിയിക്കും. ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനക്കെതിരെ വധ ശിക്ഷ വിധിച്ചത്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊർതുസമജൂംദാറിന്റെ ഉത്തരവ്.
