
സംസ്ഥാനത്ത് അർഹരായവർക്കെല്ലാം മുൻഗണന കാർഡ് നൽകും
- രണ്ടാം എൽഡിഎഫ് സർക്കാർ വന്നശേഷം 58,487 മഞ്ഞ (എഎവൈ) കാർഡുകളും, 5,45,358 പിങ്ക് (പിഎച്ച്എച്ച്) കാർഡുമടക്കം 6,03,845 മുൻഗണനാ കാർഡ് വിതരണം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ് ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. രണ്ടാം എൽഡിഎഫ് സർക്കാർവന്നശേഷം 58,487 മഞ്ഞ (എഎവൈ) കാർഡുകളും, 5,45,358 പിങ്ക് (പിഎച്ച്എച്ച്) കാർഡുമടക്കം 6,03,845 മുൻഗണനാ കാർഡ് വിതരണം ചെയ്തു. റേഷൻ മസ്റ്ററിങ് പൂർത്തിയായപ്പോൾ മുൻഗണനാ കാർഡിൽനിന്ന് ഒരുലക്ഷം കുടുംബങ്ങൾ ഒഴിവായി. ഇതിലേക്ക് അർഹതയുണ്ടെന്ന് കണ്ടെത്തിയ 56,932 എസ്സി, 2046 എസ്ടി, ശേഷിക്കുന്നവ പൊതുവിഭാഗം (നീല, വെള്ളകാർഡുകൾ) എന്നിവയിലെ അർഹരായവർക്ക് നൽകും. ഇതിനായി 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

നിലവിൽ ലഭിച്ച 39,682 അപേക്ഷയിൽ അർഹതപ്പെട്ടവർക്ക് 15ന് മുമ്പ് പിങ്ക് കാർഡ് (പിഎച്ച്എച്ച്) നൽകും. കേന്ദ്രസർക്കാർ സാർവത്രിക റേഷൻ നിർത്തിലാക്കിയതോടെ കേരളത്തിലെ 43 ശതമാനം വരുന്ന മുൻഗണന കാർഡിലെ അംഗങ്ങൾക്ക് (1,54,80,040) മാത്രമാണ് റേഷൻ അനുവദിക്കുന്നത്. 152 റേഷൻകടകൾ കൂടി ഉടൻ കെ- സ്റ്റോറുകളായി മാറ്റും. മാർച്ചിന് മുമ്പ് 2500 കെ- സ്റ്റോർ എന്ന ലക്ഷ്യം കൈവരിക്കും. ഈ മാസം വെള്ള, നീല കാർഡൊന്നിന് രണ്ടുകിലോ വീതം ആട്ട വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
