
സംസ്ഥാനത്ത് ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം
- മാർഗനിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷ നൽകണം . ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും ഇനിമുതൽ നിലവിൽവരും.കൂടാതെ ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ. ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ട ആവശ്യമില്ല.ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതൽ രേഖപ്പെടുത്തുകയും ചെയ്യും.

ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും. ഓൺലൈനായി ലഭിക്കുന്ന നികുതി രസീതിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉണ്ടാകുമെന്നതിനാൽ ഉടമസ്ഥനുംഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്ക് അനുസരിച്ച് ഇനിമുതൽ ഭൂനികുതിയടയ്ക്കാൻ സാധിക്കുന്നതാണ്. സർവേ രേഖകളിൽ പരാതിയുള്ളവർക്ക് ഡിജിറ്റൽ ലാൻഡ് റെക്കോർഡ്‌സ് മാനേജ്മെന്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നിലവിൽ കാസർഗോഡ് ജില്ലയിലെ ഗുജ്ജാർ വില്ലേജിൽ മാത്രമാണ് പൈലറ്റ് പദ്ധതിയായി ഡിജിറ്റൽ സർവേ പൂർത്തിയായത്. 150 വില്ലേജുകളിൽ പദ്ധതി പൂർത്തിയായി ഉടൻ വിജ്ഞാപനം വരുമെന്ന് റവന്യു വകുപ്പ് അറിയിച്ചു.