
സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ല
- സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്ററീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ വിതരണക്കാർക്ക് ഗുണഭോക്താക്കൾ അധികമായി യാതൊരു തുകയും നൽകേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണം അടുത്ത മാസം പകുതിക്കുശേഷം തുടങ്ങാനാണ് നിർദേശം. ഇതിനായി സർക്കാറിന് 1800 കോടി രൂപയോളം വേണ്ടിവരുമെന്നും ധനവകുപ്പ് പറയുന്നു. രണ്ട് ഗഡു പെൻഷൻ ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും അടുത്ത മാസം 3200 രൂപ വീതം ലഭിക്കും.