
സർക്കാർ ഭൂമിയിൽ നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം; ഹൈക്കോടതി
- സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ അനധികൃതം
കൊച്ചി: സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിറക്കി കേരള ഹൈക്കോടതി. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷണൻ സുപ്രധാന വിധി പറഞ്ഞത്. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും അത് നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടികാട്ടി. അതേ സമയം സർക്കാർ ഭൂമിയിൽ നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ഭൂമി കൈയ്യേറി ആരാധനാലയങ്ങൾ നിർമിച്ചത് കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണമെന്നും ആറുമാസത്തിനുള്ളിൽ ജില്ല കളക്ടർമാർ മറുപടി റിപ്പോർട്ട് നൽകണമെന്നും പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളിൽ നടക്കണമെന്നും കോടതി വ്യക്തമാക്കി.

ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം സർക്കാർ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും ഒരു മതത്തിനും സർക്കാർ ഭൂമി കൈയ്യേറി ആരാധന നടത്താൻ അനുമതി നൽകേണ്ടതില്ല എന്നും കോടതി പറഞ്ഞു.
