
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം – ഹൈക്കോടതി
- പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയാണ് ഉത്തരവിറക്കിയത്
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള സജിമോൻറെ ഹർജി തള്ളിയാണ് ഉത്തരവിറക്കിയത്. അതേസമയം റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്‌ചകൂടി നീട്ടി.
മൊഴിനൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തു വിടുന്നത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന് ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്.’ ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.
ഒഴിവാക്കിയ ഭാഗങ്ങൾ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവർ കമ്മിഷനു മുന്നിൽ മൊഴി നൽകിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സർക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോർട്ട് കൈമാറുമ്പോള് ജസ്റ്റിസ് ഹേമ സർക്കാരിനോടും നിർദേശിച്ചിരുന്നു. പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്‌ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കാനായാണ് മൊഴികൾ ഒപ്പം ചേർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോട്ടിലെ ചില പേജുകൾ പൂർണമായി ഒഴിവാക്കുമ്പോൾ മറ്റുചില പേജുകളിലെ ചില ഖണ്ഡിക മാത്രമായും ഒഴിവാക്കിയിട്ടുണ്ട്. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലും അനുബന്ധമേഖലകളിലും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.