
ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒന്നായേക്കാം
- ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സ്കൂൾ ഏകീകരണവുമായി സർക്കാർ മുന്നോട്ട്
- ശുപാർശ മന്ത്രിസഭയിൽ
തിരുവനന്തപുരം:പ്രതിപക്ഷസംഘടനകൾ എതിർപ്പ് തുടരുന്ന സാഹചര്യത്തിലും ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സ്കൂൾ ഏകീകരണവുമായി സർക്കാർ മുന്നോട്ട് തന്നെ. ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ രണ്ട് വിഭാഗമില്ലാതെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാർശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലെത്തി.
സ്കൂൾ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നൽകിയിരുന്നെങ്കിലും ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് മന്ത്രിസഭാംഗങ്ങൾക്കു ലഭിച്ചത് ബുധനാഴ്ച രാവിലെയായിരുന്നു. റിപ്പോർട്ട് വിശദമായി പഠിക്കാൻ സമയം വേണമെന്ന ആവശ്യമുയർന്നതിനാൽ ഏകീകരണത്തിലെ ചർച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്കു മാറ്റി. സ്കൂൾ സമയമാറ്റം ഖാദർകമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും വിവാദഭാഗം ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

ഒൻപതുമുതൽ 12 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുത്തിയുള്ള സെക്കൻഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടന. ഈ ഘടനയിലേക്ക് കേരളം ഇതുവരെ മാറിയിട്ടില്ല. എട്ടുമുതൽ എട്ടുമുതൽ പത്തുവരെ ഹൈസ്‌കൂളും തുടർന്ന് ഹയർസെക്കൻഡറിയുമെന്ന നിലയിലാണ് സംസ്ഥാനത്തെ ഘടന.
അതേ സമയം എട്ടുമുതൽ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറുന്നതോടെ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകർ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടി വരും.ഇതു തസ്തിക വെട്ടിച്ചുരുക്കാനാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആക്ഷേപം.രാവിലെ എട്ടിനോ എട്ടരയ്ക്കോ സ്‌കൂൾ തുടങ്ങാമെന്ന ശുപാർശയ്ക്കെതിരേ സമുദായസംഘടനകൾ രംഗത്തുവന്നിരുന്നു.
