
4 കെ ഫോർമാറ്റിൽ രണ്ടാം വരവിന് ‘യവനിക’യൊരുങ്ങുന്നു
- നാല് പതിറ്റാണ്ടിനുശേഷമാണ് വീണ്ടും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്
കൊച്ചി: മലയാളത്തിൻ്റെ പ്രിയ സംവിധായകൻ കെ. ജി. ജോർജിന്റെ ഒന്നാം ചരമവാർഷികത്തിൽ ഓർമകളുണർത്തി ‘യവനിക’ക്ക് രണ്ടാംവരവ്.’
മകൾ താര ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.1982ൽ പുറത്തിറങ്ങിയ ചിത്രം 42 വർഷത്തിനുശേഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. ഫിലിം ഫോർമാറ്റിലുള്ള സിനിമ ഡിജിറ്റൈസ് ചെയ്തത് 4 കെ ഫോർമാറ്റിലേക്ക് മാറ്റുന്ന ജോലി ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ നടക്കുകയാണെന്ന് പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച കെ. ജി. ജോർജ് അനുസ്മരണച്ചടങ്ങിൽ മകൾ പറഞ്ഞു.
അച്ഛന്റെ പേരിൽ താര രൂപംനൽകിയ പ്രൊഡക്ഷൻ കമ്പനിയാണ് സിനിമ തിയറ്ററിൽ എത്തിക്കുന്നത്.

“അദ്ദേഹം ഞങ്ങൾക്കായി മറ്റൊന്നും സമ്പാദിച്ചിട്ടില്ല. അദ്ദേഹം ബാക്കിവച്ചത് സമൂഹത്തിന് തിരിച്ചുനൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മറ്റ് സിനിമകളും ഇപ്രകാരം റിലീസ് ചെയ്യാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ സങ്കൽപ്പത്തിനിണങ്ങുന്ന സിനിമകൾ നിർമിക്കാനും പദ്ധതിയുണ്ട്. അടുത്ത മാസം പുതിയ പ്രിന്റ് പ്രദർശനത്തിന് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ”– താര പറഞ്ഞു.എസ്. എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ച് ഹെൻറി ഫെർണാണ്ടസ് നിർമിച്ച ‘യവനിക’ പലതുകൊണ്ടും മലയാളത്തിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്. വാണിജ്യ-സമാന്തര സിനിമകൾക്കിടയിലെ അന്തരം ഇല്ലാതാക്കിയ ചിത്രം തിയറ്ററുകളിൽ ചലനമുണ്ടാക്കി വലിയ സാമ്പത്തികവിജയം നേടി.ഗോപി, മമ്മൂട്ടി, തിലകൻ, നെടുമുടി വേണു, ജലജ, തൊടുപുഴ വാസന്തി, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് താരങ്ങൾ.