ആ സപ്തസ്വര മണിനാദം വീണ്ടും ബിഗ് സ്ക്രീനിൽ…

ആ സപ്തസ്വര മണിനാദം വീണ്ടും ബിഗ് സ്ക്രീനിൽ…

ദിവ്യ. സി എഴുതുന്നു… ✍️

[ Somebody wants to say something to someone]

ർക്കോ ആരോടോ എന്തോ പറയാനുണ്ട്.... ആത്മാവിൻ്റെ ഭാഷ സംഗീതമാണ് അത് അറിയുന്നവൻ ആരോ അവരായിരിക്കും അവരുടെ ദൂതൻ! ദേവദൂതൻ... പേരിൽ പോലും എന്തൊക്കെയോ മാന്ത്രികത ഒളിപ്പിച്ചു വെച്ചപോലൊരു സിനിമ. കാലം തെറ്റി പിറന്നൊരു സൃഷ്ടി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതന് ആ കാലഘട്ടത്തിലെ സിനിമാസ്വാദകരെ തൃപ്തിപ്പെടുത്താൻ എന്തോ കഴിയാതെ പോയി.. ദേവദൂതന് അതിൻ്റെ ശരിയായ പ്രേക്ഷകരെ കണ്ടെത്താൻ കാലം പിന്നെയും ഒരുപാട് സഞ്ചരിക്കേണ്ടി വന്നു. ഒരുപക്ഷേ ഭാവിയിൽ എപ്പോഴോ എഴുതപ്പെടേണ്ടിയിരുന്ന കഥ എന്നൊക്കെ പറയപ്പെടേണ്ടി വന്നതും അതുകൊണ്ടായിരിക്കാം. കിരീടം പോലൊരു കുടുംബ ചിത്രത്തിൽ നിന്ന് ദേവദൂതൻ പോലൊരു ഹൊറർ - മ്യൂസിക്കൽ സിനിമയിലേക്ക് മാറാനുള്ള സിബി മലയിലിൻ്റെ കഴിവിനെ എങ്ങനെ അഭിനന്ദിച്ചാലാണ് മതിയാവുന്നത്. എന്തോ പറയാനുള്ള ഒരാളുടെ മായികമായൊരു ഇടപെടൽ ഒരുപക്ഷെ അവിടെയും സംഭവിച്ചേക്കാം. തൻ്റെ ഉള്ളിലെ ദേവദൂതനെ എത്ര മനോഹരമായാണ് അദ്ദേഹം ദൃശ്യവൽക്കരിച്ചത്. അതുകൊണ്ടൊക്കെ തന്നെ ദേവദൂതന്റെ പരാജയം തൻ്റെ കരിയറിലെ ഏറ്റവും വേദന നൽകിയ ഒന്നായി തുടരുന്നു എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി.

കോക്കേഴ്സ് സിനിമയുടെ ബാനറിൽ, സിയാദ് കോക്കർ നിർമ്മിച്ച സിനിമ, അതിന്റെ കഥാപാശ്ചാത്തലതോടൊപ്പം  വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞന്റെ ദേവസാന്നിധ്യം കൂടിയായപ്പോൾ ഒരു സിനിമയ്ക്ക് അപ്പുറത്തേക്ക് അതൊരു അനുഭവമായി മാറുകയായിരുന്നു.സിനിമ കണ്ടുകഴിഞ്ഞ് എഴുന്നേറ്റു പോകുന്ന ഒരാളെ വീണ്ടും വീണ്ടും അതിലേക്ക് തന്നെ വലിച്ചിഴയ്ക്കാൻ പോന്ന എന്തോ ഒന്ന്, ഒരു മാന്ത്രികത അതിനുണ്ടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.. അതൊരു പക്ഷേ എന്നെയും നിങ്ങളെയുമൊക്കെ വൈകാരികമായി ചലിപ്പിക്കാൻ കഴിയുന്ന വിശാൽ കൃഷ്ണമൂർത്തി എന്ന അത്ഭുതമാവാം അല്ലെങ്കിൽ, മഹേശ്വറിനേയും  അയാളുടെ സംഗീതത്തെയും അത്രമേൽ സ്നേഹിച്ച.. ആരാധിച്ച, അലീനയുടെ പ്രണയമാകാം അതുമല്ലെങ്കിൽ, മടങ്ങിവരാൻ ആവാത്ത വിധം തൻ്റെ പ്രണയിനിയെ വിട്ടു പോകേണ്ടി വന്ന ഒരു ആത്മാവിൻ്റെ, നിഖിൽ മഹേശ്വരന്റെ നിസ്സഹായതയാവാം.

മരണാനന്തരവും  രണ്ടുപേർക്ക് എത്ര മനോഹരമായാണ് പ്രണയിക്കാൻ ആകുന്നത്.. ഇങ്ങനെയും പ്രണയിക്കാമെന്നും ഇങ്ങനെയും കാത്തിരിക്കാമെന്നും അവർ നമ്മെ പഠിപ്പിക്കുകയാണ്.അലീനയുടെ പിതാവ് വില്യം ഇഗ്നേഷനിൽ നിന്ന് അവൾക്ക് സെവൻബെൽസ് ഉപകരണം സമ്മാനമായി ലഭിക്കുന്നു. വാദ്യം വായിക്കാൻ വില്യംസ്, മഹേശ്വർ എന്ന ചെറുപ്പക്കാരനെയും കൊണ്ടുവരുന്നു... അവിടുന്നാണ്  അഞ്ജലിന എന്ന അലീനയുടെയും നിഖിൽ മഹേശ്വറിന്റെയും തീവ്ര പ്രണയത്തിൻ്റെ കഥ ആരംഭിക്കുന്നത്.

തങ്ങളുടെ പ്രാണനേക്കാൾ അവർ പ്രണയിച്ചു, ഒരു നല്ല സംഗീതത്തിലലിയും പോലെ… അങ്ങനെയിരിക്കെ ഒരിക്കൽ, താൻ മടങ്ങി വരുമെന്നും വരുന്നതു വരെ തന്നെ കാത്തിരിക്കണമെന്നും പറഞ്ഞ് മഹേശ്വർ യാത്ര തിരിക്കുന്നു എന്നാൽ അയാൾ പിന്നീട് മടങ്ങിയെത്തിയതെയില്ല, ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത ഏതോ ലോകത്തേക്കാണ് അവന് യാത്ര പറഞ്ഞു പോകേണ്ടി വന്നത് എന്നറിയാതെ അലീന അവൻ്റെ വരവിനായി കാത്തിരുന്നു. അവനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്ന നിമിഷം മഹേശ്വറിന് തന്നോടുള്ള പ്രണയം ഇല്ലാതാകും എന്നവൾ വിശ്വസിച്ചു. എന്നാൽ അലീനയോട് തൻ്റെ സത്യാവസ്ഥ അറിയിക്കാൻ ഒരു മാർഗവും ഇല്ലാത്ത ആ ആത്മാവ് നിസ്സഹായനായിരുന്നു, ഒരു പ്രാവിൻ്റെ കുറുകലായും ഇളം കാറ്റായും സംഗീതമായുമൊക്കെ അവൻ തൻ്റെ സാന്നിധ്യം അവളെ അറിയിച്ചു കൊണ്ടിരുന്നു. ഒടുവിൽ ആ അജ്ഞാത ശക്തിയുടെ ദൂതനെന്നപോലെ അയാൾ എത്തുകയാണ്, വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതസംവിധായകൻ. തന്റേതല്ലാത്ത കാരണത്താൽ പഠിച്ച കോളേജിൽ നിന്നും പുറത്താക്കപ്പെട്ട വിശാലിന് തന്റെ ലക്ഷ്യങ്ങളൊന്നും എത്തി പിടിക്കാനായില്ല, എന്താണോ തന്റെ പരാജയത്തിന് കാരണമായത് അതേ കാരണം തന്നെയാണ് ഇപ്പോൾ വീണ്ടും തന്നെ ഇവിടേക്ക് എത്തിച്ചതെന്ന് അയാൾ മനസ്സിലാക്കുന്നു..

എന്തോ ഒന്ന് തന്റെ ചിന്തകളെ നയിക്കുന്നുണ്ടെന്നയാൾ വിശ്വസിച്ചു. മഹേശ്വറിന് അലീനയോട് സംവദിക്കാനുള്ള ഒരു മാധ്യമമായി വിശാൽ കൃഷ്ണമൂർത്തി മാറുകയായിരുന്നു. മഹേശ്വറിലെ പ്രണയവും നിരാശയും ദേഷ്യവുമെല്ലാം സപ്തസ്വര മണികളിലൂടെ അയാൾ പ്രകടിപ്പിച്ചു. ഒടുവിൽ മഹേശ്വർ എവിടെയാണെന്നുള്ള അന്വേഷണത്തിൽ അലീനയുടെ പിതാവിന്റെ നിർദ്ദേശപ്രകാരം അയാൾ ജീവനോടെ കുഴിച്ചു മൂടപ്പെട്ട സത്യം വിശാൽ തിരിച്ചറിയുന്നു. ലൈബ്രറിയിലെ അസ്ഥികൂടം മഹേശ്വറിൻ്റേതാണെന്നു കണ്ടെത്തുന്ന വിശാൽ കൃഷ്ണമൂർത്തിക്ക് പക്ഷേ സത്യം അലീനയെ അറിയിക്കാൻ കഴിയാതെ വരുന്നു. ഭ്രാന്തമായി വായിക്കപ്പെടുന്ന സപ്ത സ്വര മണികളിലൂടെ അലീന , വിശാൽ തന്നോട് പറയാൻ ശ്രമിച്ചതെല്ലാം സത്യമാണെന്ന് മനസ്സിലാക്കുന്നു.പിന്നീട് കോളജ് ലൈബ്രറിയിൽ എത്തുന്ന അലീനയിക് അവിടെ സൂക്ഷിക്കപ്പെട്ട ആ അസ്ഥികൂടം തൻ്റെ മഹേശ്വറിൻ്റെതാണെന്നുള്ള തിരിച്ചറിവുണ്ടാകുന്നു , ആ നിമിഷം അവൾ തൻ്റെ ശരീരത്തിൽ നിന്നും ആത്മാവിനെ തന്റെ ഹൃദയമഹേശ്വര ഗായകനൊപ്പം യാത്രയാക്കുകയാണ്.. പ്രണയ സങ്കല്പ പ്രാവുകളായി കഥാകൃത്ത് അവരെ പറത്തി വിടുകയാണ് ,ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിൻ്റെ ലോകത്തേക്ക്…. എത്ര മനോഹരമായാണല്ലേ ഒരാൾക്ക് മറ്റൊരാളെ പ്രണയിക്കാനാകുന്നത്..

ഇങ്ങനെയും ഒരാൾക്കായി കാത്തിരിക്കാം എന്ന് പഠിപ്പിക്കുന്ന അലീനയ്ക്കും അവൾ കാത്തിരിക്കുന്ന, ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത ലോകത്തേക്ക് പോയ നിഖിൽ മഹേശ്വറിനും ആ അനന്തശക്തിയുടെ ദൂതനായി എത്തുന്ന വിശാൽ കൃഷ്ണമൂർത്തിക്കും എന്തേ ആ കാലഘട്ടത്തിലെ സിനിമാസ്വാദനത്തിനെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയി എന്ന് വെറുതെ ചിന്തിച്ചു പോവുന്നു. ഇപ്പോഴിതാ 24 വർഷങ്ങൾക്കിപ്പുറം വിശാൽ കൃഷ്ണമൂർത്തി വീണ്ടും എത്തുകയാണ്, ചിലപ്പോൾ ഇതുതന്നെയാകാം കാലത്തിൻ്റെ കാവ്യനീതിയും…..
നിറച്ചുവെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റുമിതാ പ്രണയം ശാന്തമായൊഴുകുന്നു… അതിൽ ദിക്കറിയാതെ എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടെയൊക്കെയോ ഒഴുകുകയാണ്……….

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )