
അഞ്ച് മുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കും- മന്ത്രി വി. ശിവൻകുട്ടി
- സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു
തിരുവനന്തപുരം : ഇനി എട്ടാം ക്ലാസ്സിൽ മാത്രമല്ല അഞ്ച് മുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണമെന്നും ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല , മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസിൽ വർഷാന്ത പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നൽകി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകി. വലിയ തോതിൽ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചെന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.