
എടിഎം ഇടപാടുകൾക്കുള്ള നിരക്ക് വർധിപ്പിച്ച് ബാങ്കുകൾ
- പണം പിൻവലിക്കൽ പരിധി, സൗജന്യ പിൻവലിക്കൽ പരിധി എന്നിവയിൽ മാറ്റമുണ്ട്
തിരുവനന്തപുരം: എടിഎം ഇടപാടുകൾക്കുള്ള നിരക്ക് വർധിപ്പിച്ച് ബാങ്കുകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബൻഡൻ ബാങ്ക് എന്നിവയാണ് ഏപ്രിൽ ഒന്നു മുതൽ നിരക്ക് വർധിപ്പിച്ചത്. പണം പിൻവലിക്കൽ പരിധി, സൗജന്യ പിൻവലിക്കൽ പരിധി എന്നിവയിൽ മാറ്റമുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിൽ യു.പി.ഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചാലും ഇനി സാധാരണ എടിഎം ഇടപാടുകളായി കണക്കാക്കും. ഇവയെ മാസത്തിലെ സൗജന്യ എടിഎം പിൻവലിക്കൽ പരിധിയിൽ ഉൾപ്പെടുത്തും. മാസത്തിൽ അഞ്ചു തവണ എടിഎമ്മിൽ നിന്നും സൗജന്യമായി പണം പിൻവലിക്കാം.

ശേഷം ചാർജ് ഈടാക്കും. ഓരോ ഇടപാടിനും 23 നിരക്കിലാണ് ചാർജ്. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ വിവിധ ഡെബിറ്റ് കാർഡുകൾക്കുള്ള പിൻവലിക്കൽ പരിധിയിൽ മാറ്റമുണ്ട്. നേരത്തെ 1 ലക്ഷം രൂപ വരെ പിൻവലിക്കൽ അനുവദിച്ചിരുന്നിടത്ത് 50,000 രൂപയാക്കി കുറച്ചു. 1.50 ലക്ഷം രൂപ പരിധി ഉണ്ടായിരുന്ന പ്രീമിയം കാർഡുകളിൽ ഇത് 75,000 രൂപയായി കുറച്ചു. ബൻഡൻ ബാങ്ക് സൗജന്യ എടിഎം ഇടപാട് പരിധിയിൽ മാറ്റം വരുത്തി. മാസത്തിൽ അഞ്ച് തവണ എടിഎം വഴി സൗജന്യമായി പണം പിൻവലിക്കാം. ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയവ സാമ്പത്തിക ഇതര ഇടപാടുകൾ പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാം.
