
കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും
- എറണാകുളം – ഷൊർണൂർ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക്
പാലക്കാട് :കേരളത്തിലെ ട്രെയിനുകൾക്ക് ഇനി വേഗത കൂടും. എറണാകുളം – ഷൊർണൂർ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവർത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും.മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റർ വരെ അതായത് പകുതി വേഗതയിലാണ് സർവീസ് നടത്തുന്നത്. ഒട്ടേറെ വളവുകളുള്ള എറണാകുളം ഷൊർണൂർ പാതയിൽ ട്രെയിനുകൾക്ക് 80 കിലോമീറ്ററിനപ്പുറത്തേയ്ക്ക് വേഗമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.

പുതിയ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുകയും ഈ റീച്ചിലെ വളവുകൾ
നിവർത്തുകയും ചെയ്യുന്നതോടെ ഈ റൂട്ടിലും ട്രെയിനുകളുടെ വേഗത കൂട്ടാൻ
സാധിക്കും. മാത്രമല്ല എറണാകുളം ഷൊർണൂർ റൂട്ടിലെ മൂന്നാം പാതയുടെ
ഡിപിആർ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 160 കിലോമീറ്റർ
വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സാധിക്കുന്ന മൂന്നാം പാതയാണ് പദ്ധതിയിലുള്ളത്. ഇതുവഴി യാത്രക്കാർക്ക് സമയം ലാഭിക്കുകയും ചെയ്യാം. പുതിയ സിഗ്നലിംഗ് സംവിധാനം വരുന്നതോടെ എറണാകുളം – ഷൊർണൂർ
റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്ക് സർവീസ് നടത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.