
കോളനി വിളിവേണ്ട,ചരിത്രത്തിലെ ‘തിരുത്തു’മായി കെ.രാധാകൃഷ്ണൻ പടിയിറങ്ങി
- പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും
തിരുവനന്തപുരം: ചരിത്രത്തിൽ എഴുതിചേർക്കാൻ പുതിയ ‘തിരുത്തു’മായി പടിയിറങ്ങുകയാണ് കെ.രാധാകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചു. പക്ഷെ വെറും രാജിയല്ല എന്നതാണ് ശ്രദ്ധേയം. പട്ടിക വിഭാഗത്തിലുള്ളവർ താമസിക്കുന്നയിടങ്ങളെ കോളനി, സങ്കേതം, ഊര് എന്ന പേരിൽ വിളിക്കുന്നത് തിരുത്തണമെന്ന നിർദേശത്തോടെയാണ് പടിയിറക്കം.
ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കുകയും ചെയ്തു. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേരുമാറ്റി ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി മാറ്റി. ഓരോ പ്രദേശത്തും താൽപ്പര്യമുള്ള കാലാനുസൃതമായ പേരുകൾ ഉപയോഗിക്കാം.അതേ സമയം തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരുകൾ നൽകുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദേശമുണ്ട്. നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ അതു തുടരാവുന്നതുമാണ്.