
ക്ഷേത്രോത്സവത്തിനിടെ ബൈക്കും പണവും മോഷണം പോയി
- സ്പെപ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത്
കുന്ദമംഗലം:ക്ഷേത്രോത്സവത്തിന് വന്നവരുടെ ബൈക്കും പണവും മോഷണം പോയി. മനത്താനത്ത് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്നയാളുടെ സ്പെപ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത്. ബൈക്ക് മോഷണം പോയത് വ്യാഴാഴ്ച രാത്രി ഒമ്പതിനും വെള്ളിയാഴ്ച പുലർച്ച ഒന്നിനും ഇടയിലുള്ള സമയത്താണ്. പെരുവഴിക്കടവ് സ്വദേശി വൈഷ്ണവ് കൊണ്ടുവന്ന ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. സുഹൃത്തിൻ്റെ ബൈക്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും ആ ബൈക്കാണ് മോഷ്ടിക്കപ്പെട്ടതെന്നും വൈഷ്ണവ് പറഞ്ഞു.

അതേ സമയം, മുണ്ടിക്കൽതാഴം സ്വദേശി ജൂബിലീഷ് കുമാറിന്റെ 18,000 രൂപയാണ് നഷ്ടപ്പെട്ടത്. നിർത്തിയിട്ട സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിൽനിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്. ഇദ്ദേഹം വ്യാഴാഴ്ച വൈകീട്ട് 5.30നാണ് തൻ്റെ സ്കൂട്ടറിൽ ഉത്സവത്തിന് വന്നത്. സ്കൂട്ടർ റോഡരികിൽ നിർത്തിയിടുകയായിരുന്നു. പണം മോഷണം പോയത് അറിയുന്നത് തിരിച്ച് വീട്ടിലെത്തി തുറന്ന് നോക്കുമ്പോഴാണ്.

ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിൽ വൈകീട്ട് 6.20ന് സ്കൂട്ടറിൽനിന്ന് രണ്ടുപേർ പണം മോഷ്ടിക്കുന്ന രീതിയിലുള്ള ദൃശ്യം കിട്ടിയിട്ടുണ്ട്. വൈഷ്ണവും ജൂബിലീഷ് കുമാറും കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അടുത്തുള്ള സിസിടിവിയും മറ്റും പരിശോധിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. കിരൺ അറിയിച്ചു.