
ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു
- അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം പറയുന്നത്.
പാലക്കാട് : കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ശ്രീനന്ദയുടെ മൃതദേഹം എങ്ങിനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം പറയുന്നത്. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നും കുടുംബം ആരോപിച്ചിരുന്നു.
