
ദേശീയ ഗെയിംസ്; കളരിപ്പയറ്റ് മത്സര ഇനമാക്കാൻ കഴിയില്ല- പി.ടി. ഉഷ
- പി.ടി.ഉഷയുടെ നിലപാട് നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വെച്ച് 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഉഷയുടെ പ്രതികരണം. കോടതി വിധിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നും ഉഷ പറഞ്ഞു. ഇന്ത്യയിൽ ഒരുപാട് കായിക ഇനങ്ങളുണ്ട്. അതെല്ലാം ഒരു ഗെയിംസിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്നും അവർ പറഞ്ഞു.
ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് പോലുള്ള രാജ്യാന്തര വേദികളിൽ അംഗീകാരമുള്ള ഇനങ്ങളാണ് പൊതുവേ ഉൾപ്പെടുത്താറുള്ളത്. അത്തരം 34 ഇനങ്ങളാണ് ഇത്തവണ ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അതിനു പുറമേ ആതിഥ്യം വഹിക്കുന്ന സംസ്ഥാനനങ്ങൾക്ക് 2 ഇനങ്ങൾ പ്രത്യേകമായി അനുവദിക്കും. ഇത്തവണ ആതിഥ്യം വഹിക്കുന്നത് ഉത്തരാഖണ്ഡ് ആയതിനാൽ അവർ ആവശ്യപ്പെട്ട 2 ഇനങ്ങൾ അനുവദിച്ചിട്ടുണ്ട്. അടുത്ത തവണ മുതൽ കൂടുതൽ ഗെയിംസ് ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതിനായി പ്രത്യേക നിയമങ്ങൾ കൊണ്ടുവരും.കേരളം ആതിഥ്യം വഹിച്ച 2015 ലെ ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിച്ചത്. അന്ന് പ്രദർശനയിനമായിരുന്നു. 2023 ഗോവ ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റി.

ഹൈക്കോടതി നിർദേശം പാലിക്കാതെയുള്ള ഒളിംപിക്സ് അസോസിയേഷന്റെ നീക്കത്തിനെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് ഹർജിക്കാരി ഹർഷിത യാദവിന്റെ അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയും വ്യക്തമാക്കി.ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും മത്സരയിനമാക്കാൻ തയാറാകാത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) നിലപാടിനെതിരെ സംസ്ഥാന സർക്കാർ രംഗത്ത് . ഹൈക്കോടതി വിധിയെക്കുറിച്ച് അറിയില്ലെന്നും ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുതിയ ഇനം ഉൾപ്പെടുത്താത്ത ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയുടെ നിലപാട് നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി.