പ്രൊഫഷണൽ നീക്കങ്ങളുമായി സാദിഖലി തങ്ങൾ

പ്രൊഫഷണൽ നീക്കങ്ങളുമായി സാദിഖലി തങ്ങൾ

  • വീണ്ടും മത്സരിക്കണമെന്ന് സിറ്റിങ് എം.എൽ.എ.മാർക്കുപോലും സൂചന നൽകിയിട്ടില്ല.

മലപ്പുറം: ‘തീരുമാനം പാണക്കാട് തങ്ങൾക്ക് വിട്ടു’ എന്ന മുസ്ലിം ലീഗിലെ കീഴ്വഴക്കം അക്ഷരംപ്രതി പുലരുകയാണിപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിനിർണയം അന്തിമഘട്ടത്തിലെത്തുമ്പോഴും മുതിർന്ന നേതാക്കൾക്കുപോലും സാദിഖലി ശിഹാബ് തങ്ങളുടെ മനസ്സിലിരിപ്പ് പിടികിട്ടുന്നില്ല. താഴെത്തട്ടിലുള്ള പ്രവർത്തകരെപ്പോലെ നേതാക്കളും ആകാംക്ഷയിലാണ്.വീണ്ടും മത്സരിക്കണമെന്ന് സിറ്റിങ് എം.എൽ.എ.മാർക്കുപോലും സൂചന നൽകിയിട്ടില്ല.

ഓരോരുത്തർക്കും പറയാനുള്ളത് വിശദമായി കേട്ടു. എല്ലാവരോടും ‘നോക്കട്ടെ’ എന്നുമാത്രം പറഞ്ഞുവെക്കുകയാണ് സംസ്ഥാന പ്രസിഡന്റ്. ആർക്കും ഒരുറപ്പും കൊടുക്കുന്നില്ല. ഇതുതന്നെയാണ് ലീഗിലെ സസ്പെൻസ്.സാദിഖലി തങ്ങൾ ഓരോ മണ്ഡലത്തെക്കുറിച്ചും കൃത്യമായി പഠിച്ചിട്ടുണ്ടെന്ന് നേതാക്കൾക്ക് നന്നായി അറിയാം. ഓരോ മണ്ഡലത്തിനും ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി ആരാണെന്ന കാര്യത്തിലും അദ്ദേഹത്തിനു ബോധ്യമുണ്ട്.

ഗവേഷണസ്വഭാവത്തോടെ വോട്ടുവിഹിതമടക്കം പരിശോധിച്ചു തയ്യാറാക്കിയ പഠനറിപ്പോർട്ട് തങ്ങളുടെ കൈവശമുണ്ടെന്ന് നേതാക്കൾ പറയുന്നു.സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് സാദിഖലി തങ്ങൾ ഉന്നതാധികാരസമിതി അംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, എം.കെ. മുനീർ, പി.വി. അബ്ദുൽവഹാബ്, കെ.പി.എ. മജീദ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. അതിൽ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് നേതാക്കളുടെകൂടി അഭിപ്രായം ഉൾക്കൊണ്ടാകും അന്തിമ തീരുമാനം. അഡ്വ. ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാർഥിയാക്കിയതിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ നയമാണ് സാദിഖലി തങ്ങൾ സ്വീകരിച്ചത്. സാദിഖലി തങ്ങൾ കൃത്യമായി പഠിച്ച് പേരു നിർദേശിക്കുന്നതിനാൽ നേതാക്കൾക്കും ഭിന്നാഭിപ്രായമുണ്ടായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )