
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം നാളെ മുതൽ തുടങ്ങും
- ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം നാളെ മുതൽ. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പിണറായി സർക്കാരിന്റെ അവസാന ബജറ്റ് തന്നെയാകും ഈ സഭാ സമ്മേളനത്തിലെ ഹൈലൈറ്റ്. 29 നാണ് ബജറ്റ് അവതരിപ്പിക്കുക.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും എന്നാണ് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിമുടി രാഷ്ട്രീയവിവാദങ്ങളാകും ഇക്കുറി സഭയെ ചൂട് പിടിപ്പിക്കുക.തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് സഭയിലെത്തുക. ശബരമല സ്വർണ്ണക്കൊള്ളയടക്കം നിരവധി വിഷയങ്ങൾ ഉയർത്തി സഭയിൽ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിന്റെ തിരിച്ചടി. രാഹുലിനെ അയോഗ്യനാക്കാനുള്ള പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാൻ സാധ്യത കുറവാണ്.മാർച്ച് 26 വരെ നീളുന്ന അവസാന സമ്മേളന കാലം പ്രക്ഷുബ്ധമാകാനാണ് സാധ്യത
