സർവ്വകലാപ്രതിഭയും പോരാളിയും

സർവ്വകലാപ്രതിഭയും പോരാളിയും

  • ഓഗസ്ത് 07 രവീന്ദ്രനാഥ ടാഗോർ ചരമദിനം

ഭാരതമൊട്ടാകെ കലാസാംസ്‌കാരികരംഗങ്ങളില്‍ ആഴമേറിയ മുദ്ര പതിപ്പിച്ച നോബല്‍ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രവീന്ദ്രനാഥ ടഗോർ .

കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നല്‍കുകയും ചെയ്തു. 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്‌കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോര്‍.

മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68ആം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു.

ടാഗോര്‍ എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ‘ഭാനുസിംഹന്‍’ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോര്‍, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂര്‍ണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോര്‍ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ടാഗോറിന്റെ കൃതികളില്‍ അനവധി നോവലുകള്‍, ചെറുകഥകള്‍, ഗാന സമാഹാരങ്ങള്‍, നൃത്ത്യനാടകങ്ങള്‍, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ‘ടാഗോറിന്റെ രണ്ട് ഗാനങ്ങള്‍ ഇന്‍ഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ് ജനഗണമനയും അമാര്‍ ഷോണാര്‍ ബാംഗ്ലയും.

1878 ല്‍ പുറത്തിറക്കിയ കവി കാഹിനിയാണ് ആദ്യ കവിതാ സമാഹാരം. 1878ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടുവെങ്കിലും പിന്നീട് അതില്‍ താല്‍പര്യം തോന്നാതെ 17 മാസങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ് ചെയ്തത്.

1874ല്‍ ‘തത്ത്വബോധിനി’ എന്ന പത്രികയില്‍ പ്രസിദ്ധീകരിച്ച ‘അഭിലാഷ്’ ആണ് ടാഗോറിന്റെ ആദ്യ പ്രസിദ്ധീകൃത കവിത. ‘ഭിഖാരിണി’യാണ് ടാഗോര്‍ ആദ്യമായി എഴുതിയ ചെറുകഥ. കുടുംബപത്രമായ ‘ഭാരതി’യില്‍ 1877-ല്‍ ഇത് പ്രകാശിതമായി. ചിന്നപത്ര, സമാപ്തി, കാബൂളിവാല, പൈലാ നമ്പര്‍ എന്നിവ ടാഗോറിന്റെ പ്രശസ്ത ചെറുകഥകളാണ്. 1880-ല്‍ ‘വാത്മീകിപ്രതിഭ’ എന്ന നാടകം രചിക്കുകയും അതില്‍ വാത്മീകിയായി അഭിനയിക്കുകയും ചെയ്തു.

1912ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. ഗോറ എന്ന ഒരു നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മാനസി, സോനാല്‍തരി, പരിശേഷ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി.
1941 ഓഗസ്ത് 7 ന് ഇദ്ദേഹം അന്തരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )