
കേരളം പരിപൂർണ സാക്ഷരതയിലേക്ക്
- കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിലെ സാക്ഷരത 96.2 ശതമാനമാണ്
തിരുവനന്തപുരം :കേരളം പരിപൂർണ സാക്ഷരതയിലേക്കെത്താൻ 92,000 പേർ കൂടി അക്ഷരനിറവ് നേടണമെന്ന് കണ്ടെത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന ‘ഉല്ലാസ്’ (അണ്ടർസ്റ്റാൻഡിങ് ഓഫ് ലൈഫ്ലോങ് ലേണിങ് ഫോർ ഓൾ ഇൻ സൊസൈറ്റി) – ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാംഘട്ടത്തിൻ്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിലെ സാക്ഷരത 96.2 ശതമാനമാണ്. 95 ശതമാനത്തിന് മുകളിലെത്തിയാൽ സമ്പൂർണ സാക്ഷരതയെന്ന് പറയാം. അതിനാൽ, ബാക്കിയുള്ളവരെക്കൂടി സാക്ഷരരാക്കി പരിപൂർണത കൈവരിക്കാനുള്ള ക്ലാസ് തുടങ്ങുകയാണ്. രാജ്യത്തെ എല്ലാവരെയും സാക്ഷരരാക്കാനുള്ള പദ്ധതി 2022-ലാണ് കേന്ദ്രസർക്കാർ തുടങ്ങിയത്.

സംസ്ഥാനത്ത് 2023-ൽ ഇത് സാക്ഷരതാമിഷൻ്റെ നേതൃത്വത്തിൽ നടപ്പാക്കിത്തുടങ്ങി. ആദ്യ രണ്ടുഘട്ടങ്ങളിൽ 58,428 പേർ ഈ പദ്ധതിയിലൂടെ സാക്ഷരരായി.സംസ്ഥാനത്ത് ഇനി സാക്ഷരരാകാനുള്ളതിൽ 72,680 പേർ സ്ത്രീകളാണ്. പുരുഷൻമാർ 19,320 പേരും. ഇതിൽ എസ്സി വിഭാഗം- 13,800, എസ്ടി വിഭാഗം- 4,600, ന്യൂനപക്ഷം-28,520 എന്നിങ്ങനെയാണുള്ളത്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി സാക്ഷരരാകേണ്ട 8,000 പേരെ വീതം കണ്ടെത്തി.