
കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നു
- ജൂലൈയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് 162 പേർ ചികിത്സ തേടി
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നുതായി റിപ്പോർട്ട്. ഈ വർഷം എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേർ മരിച്ചു. മഴക്കാലമായതോടെയാണ് പനിബാധിതരുടെ എണ്ണം കോഴിക്കോട് ജില്ലയിൽ കൂടിയിട്ടുണ്ട്. ജൂലൈയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് 162 പേർ ചികിത്സ തേടി. കഴിഞ്ഞ മാസം 21 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്.

പകർച്ച വ്യാധികൾ തടയാൻ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡിഎംഒ നിർദേശിച്ചു. പകർച്ച വ്യാധികൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു. ജോലി സംബന്ധമായി ചെളിവെള്ളത്തിൽ ഇറങ്ങേണ്ടിവരുന്നവർ ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കണം. വിവാഹ, സൽക്കാര ചടങ്ങുകളിൽ തണുത്ത വെൽക്കം ഡ്രിങ്ക് ഒഴിവാക്കണം. ഡെങ്കിപ്പനി തടയാൻ ചിരട്ടയിലും ടയറുകളിലുമുൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.