
തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് എൽഡിഎഫ്; മണ്ഡലങ്ങളിൽ സജീവമായി സ്ഥാനാർഥികൾ
- മൊത്തം 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കളം നിറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥികൾ മണ്ഡലങ്ങളിൽ സജീവമായി. തുടർച്ചയ്ക്കായ് ഒന്നിച്ചിറങ്ങിയ മുന്നണിക്ക് ആദ്യദിവസംതന്നെ പ്രചാരണരംഗത്ത് അപ്രതിരോധ്യ മേധാവിത്വം നേടി. ഞായറാഴ്ച വൈകുന്നേരം സിപിഐ എമ്മും സിപിഐയും സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചരണങ്ങളുമായി പ്രവർത്തകർ രം ഗത്തിറങ്ങി. വൈകുന്നേരം തന്നെ സ്ഥാനാർഥി റാലികൾ നടത്തി. പോസ്റ്ററുകളും ബാനറുകളും നിരന്നു, ചുവരെഴുത്തുകളും തുടങ്ങിക്കഴിഞ്ഞു.75പാർടിസ്ഥാനാർഥികളെയും ആറ് സ്വതന്ത്രരെയുമാണ് സിപിഐ എം പ്രഖ്യാപിച്ചത്. പാലക്കാട് മണ്ഡലത്തിലേതുൾപ്പെടെ അഞ്ച് സ്വതന്ത്രരെക്കൂടി പ്രഖ്യാപിക്കാനുണ്ട്.
56 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും. 15 പുതുമുഖങ്ങളും പത്ത് വനിതകളും 15 പേരടങ്ങുന്ന യുവനിരയും രംഗത്തുണ്ട്.സിപിഐയുടെ നാല് മന്ത്രിമാർ ഉൾപ്പെടെ ഏഴ് സിറ്റിങ് എംഎൽഎമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു.മൊത്തം 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. ഇതിൽ അഞ്ചുപേർ വനിതകൾ. മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയും.
