
പോറ്റിയുമായുള്ള ബന്ധത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
- പോറ്റി ക്ഷണിച്ച ചടങ്ങിൽ താൻ പങ്കെടുത്തിട്ടുണ്ട്. ശബരിമലയിലെ ചടങ്ങിനെത്താനായി പോറ്റി തന്നെ ക്ഷണിച്ചു.
തിരുവനന്തപുരം :സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് സഹകരിച്ചതെന്ന വാദം അടൂർ പ്രകാശ് ആവർത്തിച്ചു. പോറ്റി ക്ഷണിച്ച ചടങ്ങിൽ താൻ പങ്കെടുത്തിട്ടുണ്ട്. ശബരിമലയിലെ ചടങ്ങിനെത്താനായി പോറ്റി തന്നെ ക്ഷണിച്ചു. അതനുസരിച്ചാണ് പോയത്. പിന്നീട് പോറ്റിയുടെ പിതാവ് മരിച്ചപ്പോൾ പോയി. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടില പോയിടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി രമണി പി.നായർക്കൊപ്പമാണ് പോയത്. പോറ്റി കൊള്ളസംഘക്കാരനാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും അടൂർ പ്രകാശ് വിശദീകരിച്ചു.

പോറ്റിയിൽ നിന്നും സമ്മാനം വാങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നതും അടൂർ പ്രകാശ് നിഷേധിച്ചിട്ടില്ല. ഈന്തപ്പഴമോ മറ്റോ ആണ് പോറ്റി സമ്മാനമായി തന്നത്. അത് അപ്പോൾ തന്നെ അവിടെയുള്ളവർക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കൈയിൽ തന്ന കവർ പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണമാണ്. അതിനാണ് പിന്നീട് അവരുടെ വീട്ടിൽ പോയത്. താൻ വഴിയല്ല സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റി എത്തിയത്. എന്താണ് ചടങ്ങെന്ന് കൃതൃമായി ഓർക്കാനാകുന്നില്ല. രമേഷ് ബാബുവിനെ അറിയില്ല.ഒപ്പം വന്നു കണ്ടവരെയും പരിചയമില്ല. താൻ നിത്യസന്ദർശകനാണെന്നു പറഞ്ഞ പോറ്റിയുടെ അയൽക്കാരൻ പെയ്ഡ് സാക്ഷിയാകാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
