
അർജുന് വിട ചൊല്ലി കേരളം
- സമാനതകൾ ഇല്ലാത്ത തിരച്ചിൽ ആയിരുന്നു ഗംഗാവലി പുഴയിൽ നടന്നത്
നീണ്ട 72 ദിവസങ്ങളുടെ കാത്തിരിപ്പിനും തിരച്ചിലിനും ശേഷം അർജുനെ കണ്ടെത്തി. പ്രിയപ്പെട്ടവർക്ക് വേദനയുള്ള ഒരോർമ്മയായി ഇനി അർജുൻ. കുടുംബത്തിൻ്റെ മാത്രമല്ല മലയാളികളുടെയെല്ലാം മനസ്സിൽ എന്നും ഒരു വിങ്ങലായി അവശേഷിക്കും അർജുൻ.
അർജുനായി സമാനതകൾ ഇല്ലാത്ത തിരച്ചിൽ ആയിരുന്നു ഗംഗാവലി പുഴയിൽ നടന്നത്. ഇങ്ങനെയൊരു ഓപറേഷൻ ഒരു പക്ഷെ രാജ്യത്ത് തന്നെ ആദ്യത്തേത് . അർജുൻ എവിടെയെന്ന ചോദ്യത്തിന് ഒരു ഉത്തരം വേണമായിരുന്നു. ജൂലൈ 8ന് ആയിരുന്നു അർജുൻ കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്. ജൂലൈ 15 വീട്ടിലേക് അവസാന ഫോൺ കോൾ. ജൂലൈ 16ന് ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നു. ജൂലൈ 19നാണ് അർജുനും മണ്ണിടിച്ചിലിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം വരുന്നത്. അന്നു മുതൽ കേരളം അർജുന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു.
‘അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല അവനെ’ – ലോറിയുടമ മനാഫ് കഴിഞ്ഞ ദിവസം പറഞ്ഞു. അച്ഛനും അമ്മയ്ക്കും അവരുടെ മകനെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ വാക്കിന്റെ പുറത്ത് മനാഫ് കഴിഞ്ഞ 72 ദിവസവും അർജുന് വേണ്ടി ഷിരൂരിൽ നിന്നു. അവസാനം നീണ്ട തിരച്ചിലിനോടുവിൽ ഗംഗാവലിയിൽ നിന്നും ലോറി പുറത്തെടുത്ത് അതിൽ നിന്നും അർജുന്റെ ശരീരം പുറത്ത് എടുക്കുന്നതിന് മനാഫും മൂകസാക്ഷിയായി.
’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വെച്ച് കാത്തിരുന്ന അർജുന്റെ കുടുംബവും കേരളവും ഒടുവിൽ അവന് വിട ചൊല്ലുകയാണ്. അർജുന് ആദരാഞ്ജലികളർപ്പിച്ച് മുഖ്യമന്ത്രിയും നടൻ മമ്മൂട്ടിയും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും ദു:ഖത്തിൽ പങ്ക് ചേർന്നു. ‘നൊമ്പരമായി പ്രിയപ്പെട്ട അർജുൻ. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ അർജുന് ആദരാഞ്ജലികൾ അർപ്പിച്ചു.