
ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
- അപകടം വരുത്തും വിധം വാഹനം ഓടിച്ചതിന് എടപ്പാൾ മോട്ടർ വാഹന പരിശീലന കേന്ദ്രത്തിൽ യുവാവിന് 5 ദിവസം പരിശീലനത്തിനും നിർദേശിച്ചതായി ആർടിഒ
കോഴിക്കോട്:ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടറാണ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാവിലെ 9.30 ന് എംവിഐ എ.മുസ്തഫയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ ചെലവൂരിലെ വീട്ടിലെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കൂടാതെ വാഹനം ഓടിച്ച ചെലവൂർ സ്വദേശി സി.കെ.ജഫാസിൻ്റെ ലൈസൻസ് 6 മാസം സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ 5,000 രൂപ പിഴ ഈടാക്കി. അപകടം വരുത്തും വിധം വാഹനം ഓടിച്ചതിന് എടപ്പാൾ മോട്ടർ വാഹന പരിശീലന കേന്ദ്രത്തിൽ യുവാവിന് 5 ദിവസം പരിശീലനത്തിനും നിർദേശിച്ചതായി ആർടിഒ പി.എ.നാസർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ആംബുലൻസിനു മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചാണു യുവാവ് സ്കൂട്ടർ ഓടിച്ചത്. ഒരു മണിക്കൂർ വൈകിയെത്തിയ രോഗിക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുകയായിരുന്നു.സ്‌കൂട്ടർ തടസ്സം സൃഷ്‌ടിച്ച വിഡിയോ ആംബുലൻസ് യാത്രക്കാരാണ് എടുത്തത് . ഇതു സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ മോട്ടർ വാഹന വകുപ്പ് വാഹനത്തിന്റെ നമ്പർ കണ്ടെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.