
ആവശ്യത്തിന് ജീവനക്കാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ
- 3000-ത്തോളംപേർ വിവിധ ജില്ലകളിൽ നിന്ന് ദിവസേന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്.നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്റ്, അറ്റൻഡർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണ്. എമർജൻസി വിഭാഗത്തിൽ ഡോക്ടർമാരും ആവശ്യത്തിനില്ല.
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതെ രോഗികൾ വലയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കൂടിയ സാഹചര്യത്തിൽ ചികിത്സക്കായി ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. രോഗികൾ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുവെന്ന പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 3000-ത്തോളംപേർ വിവിധ ജില്ലകളിൽ നിന്ന് ദിവസേന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്റ്, അറ്റൻഡർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണ്. എമർജൻസി വിഭാഗത്തിൽ ഡോക്ടർമാരും ആവശ്യത്തിനില്ല. പി.എം. എസ്. എസ്.വൈ. ബ്ലോക്കിൽ ജീവനക്കാർ കുറവായതുകൊണ്ട് താത്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്. ജോലിഭാരം കാരണം നഴ്‌സുമാർ പ്രതിഷേധത്തിലാണ്. മാർച്ചിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.