
ആശ്വാസധനത്തിൽ നിന്ന്തിരിച്ചടവ് പിടുത്തം – ബാങ്കിനെതിരെ പ്രതിഷേധം ശക്തം
- വായ്പ്പ എഴുതി തള്ളണം- മുഖ്യമന്ത്രി
കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് വായ്‌പയുടെ തിരിച്ചടവ് പിടിച്ച ചൂരൽമലയിലെ കേരള ഗ്രാമീൺ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്പറ്റ റീജിയണൽ ഓഫീസ് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഉപരോധിച്ചു.
ബാങ്കേർസ് സമിതി യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തു.
വായ്പ്പ എഴുതി തള്ളണ മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാവിലെ ഏഴരയോടെ ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തി. തുടർന്ന് യൂത്ത് കോൺഗ്രസ്- യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ചില പ്രവർത്തകർ പോലീസിനെ മറികടന്ന് മുന്നോട്ടുപോയി.

ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്‌പകൾ ഉടനെ തിരിച്ചടയ്ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും സർക്കാരിന്റെയും ഉറപ്പ് നിലനിൽക്കെയാണ് തുക തിരിച്ചുപിടിച്ചത്. സംഭവം വിവാദമായതോടെ ദുരിതബാധിതർക്ക് സർക്കാരിൽനിന്ന് സഹായധനമായി നൽകിയ 10,000 രൂപയിൽനിന്ന് പിടിച്ചെടുത്ത തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്‌ടർ ഡി.ആർ. മേഘശ്രീ ഉത്തരവിറക്കി.
