
ഇന്ത്യ സൈബർ ശത്രു; ശത്രുരാജ്യങ്ങളുടെ പട്ടികയിലുൾപ്പെടുത്തി കാനഡ
- ഇന്ത്യയെ രാജ്യാന്തരതലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: സൈബർ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. ഇന്ത്യയെ രാജ്യാന്തരതലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒരു തെളിവുകളുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ ചാരപ്രവർത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്‌വർക്കുകൾ ലക്ഷ്യമിടുകയാണെന്നാണ് റിപ്പോർട്ടിലെ ആരോപണം. ആഗോളതലത്തിൽ പുതിയ അധികാരകേന്ദ്രങ്ങളാകാൻ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.“ഇന്ത്യയെ ആക്രമിക്കാനുള്ള കാനഡയുടെ മറ്റൊരു തന്ത്രമാണിത്. മറ്റു രാജ്യങ്ങളുടെ അഭിപ്രായം ഇന്ത്യയ്ക്കെതിരെ തിരിയ്ക്കാൻ കാനഡ ശ്രമം നടത്തിയിരുന്നതായി അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളില്ലാതെയാണ് സ്‌ഥിരമായി കാനഡ ആരോപണങ്ങൾ ഉന്നയിക്കുന്നത്”- വിദേശകാര്യമന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.