
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ തകർന്നു മരിച്ചു
- മരിച്ചവരിൽ വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും ഉൾപ്പെടുന്നു
ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി (63) ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇബ്രാഹിം റെയ്സിയടക്കം ഒൻപതുപേർ സഞ്ചരിച്ച ഹെലികോപ്റ്ററിൻ്റെ അവശിഷ്ട ഭാഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരണമുണ്ടായത്.പതിനാല് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇറാൻ ദേശീയമാധ്യമം ഐആർഎൻഎ മരണവിവരം സ്ഥിരീകരിച്ചത്.
മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. റെയ്സിക്കൊപ്പം ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദൊള്ളാഹിയാനും ഹെലികോപ്റ്ററിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇറാൻ അസർബൈജാൻ അതിർത്തിയിൽ ഖോദ അഫ്രിൻ മേഖലയിൽ സംയുക്തമായി നിർമ്മിച്ച ഡാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു റെയ്സി. അസർബൈജാൻ പ്രസിഡന്റ് ഇൽഹം ആലിയേവും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ മൂന്ന് ഉദ്യോഗസ്ഥർ, ഒരു ഇമാം, വിമാന ജീവനക്കാരും പ്രസിഡന്റിൻ്റെ സുരക്ഷാ ജീവനക്കാരുമടക്കം ഒൻപത് പേരാണ് യാത്ര ചെയ്തിരുന്നത്. ഇവരിലാരും രക്ഷപ്പെട്ടില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് .
കനത്ത മഴയും കാറ്റും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. റഷ്യയും തുർക്കിയുമടക്കം ഇറാന് സഹായവുമായെത്തിട്ടുണ്ട് . തുർക്കിയുടെ ഡ്രോണാണ് അപകടസ്ഥലത്ത് കത്തിയ നിലയിലെ ദൃശ്യങ്ങൾ ആദ്യം നൽകിയത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് കാലപ്പഴക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്.