
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 67 ലക്ഷം തട്ടിയ കേസിലെ പ്രതി പിടിയിൽ
- പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖ് നെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്:ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 67 ലക്ഷം തട്ടിയ കേസിലെ പ്രതിയെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്തു. പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖ് (29)നെയാണ് അറസ്റ്റ് ചെയ്തത്.
പന്തീരാങ്കാവ് പൊലീസ് കേസെടുത്തത് 2022 ജൂലൈയിലാണ്. കഴിഞ്ഞ ദിവസം പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പ്രതി വാട്‌സാപ് വഴി ബന്ധപ്പെട്ടാണ് പരാതിക്കാരനുമായി പണമിടപാട് നടത്തിയത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ വഴി മൊത്തം 67 ലക്ഷം രൂപ പലപ്പോഴായി തട്ടി. സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അങ്കിത് സിങ് നിർദേശത്തിൽ സബ് ഇൻസ്പെക്ടർമാരായ എം.വിനോദ് കുമാർ, പി.പ്രകാശ്, എസ്‌സിപിഒ കെ.ആർ.ഫെബിൻ, പി.വി.രതീഷ്, ഷമാന അഹമ്മദ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.