
കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു
- ശിലാസ്ഥാപനം 30ന് വൈകീട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും
കുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കാത്തിരിപ്പിന് വിരാമം. ശിലാസ്ഥാപനം സെപ്റ്റംബർ 30ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മുൻ എംഎൽഎമാരായ മത്തായി ചാക്കോ തുടക്കമിട്ട് കെ.കെ. ലതിക, പാറക്കൽ അബ്ദുല്ല എന്നിവരിലൂടെ വികസിച്ച് കെ. പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയിലൂടെയാണ് ബൈപാസ് യാഥാർഥ്യമാവുന്നത്. അതത് കാലത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും ഇക്കാര്യത്തിനായി രംഗത്തിറങ്ങിയിരുന്നു.അഞ്ച് റോഡുകൾ ഒറ്റകവലയിൽ ചേരുന്ന ടൗണിൽ കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് കിഫ്ബി ഫണ്ടിൽ 39.42 കോടി രൂപ ചെലവിലാണ് ബൈപാസ് ഒരുങ്ങുന്നത്. ഇതിൽ 13 കോടി സ്ഥലമെടുപ്പിനും ബാക്കി നിർമാണത്തിനുമാണ്. നഷ്ടപരിഹാരത്തുക ലഭിക്കും മുമ്പെ സ്ഥലം വിട്ടുനൽകാൻ ഉടമകൾ സമ്മതപ്രതം തന്നതിനാലാണ് പ്രവൃത്തി എളുപ്പം ടെൻഡർ നടത്താനായതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.

കുറ്റ്യാടി പാലത്തിനു സമീപത്തുതുടങ്ങി കടേക്കച്ചാലിൽ അവസാനിക്കുന്ന ഒന്നര കിലോമീറ്റർ റോഡ് 94 പേരുടെ സ്ഥലം വിട്ടു കൊടുക്കുന്നുണ്ട്. ഇതിൽ കുറ്റ്യാടി ജുമാമസ് ജിദാണ് കൂടുതൽ സ്ഥലം നൽകുന്നത്. നാദാപുരം-വയനാട് റോഡുകളെ ബന്ധിപ്പിച്ചും ബൈപാസ് നിർമിക്കാൻ ഫണ്ട് അനുവദിച്ചെ ങ്കിലും ഏതാനും ഉടമകൾ സ്ഥലം വിട്ടു കൊ ടുക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണെന്നും സ്വാഗത സംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്ത് എംഎൽഎ പറഞ്ഞു. വയനാട് റോഡിലെ തിരക്ക് കുറക്കാൻ മേൽപാലം, കുറ്റ്യാടി പുഴക്ക് കുറുകെ തൊണ്ടിപ്പൊയിൽ പാലം എന്നീ പദ്ധതികളും പൊതുമാരാമത്ത് വകുപ്പിൻ്റെ പരിഗണനയിലുണ്ടെന്നും പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ഒ.ടി. നഫീസ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ടി.കെ. മോഹൻ ദാസ്, വാർഡ് മെംബർ എ.സി. അബ്‌ദുൽ മജീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ച ന്ദ്രി, പി. സുരേഷ് ബാബു, പി.കെ. സുരേഷ്, സി.എൻ. ബാലകൃഷ്‌ണൻ, ഒ.വി. ലതീഫ്, ച ന്ദ്രദാസ്, സി.എച്ച്. ശരീഫ്, കെ.കെ. നൗഷാദ് , എസ്. അമ്മദ്, കിണറ്റങ്കണ്ടി അമ്മദ്, ഹാ ഷിം നമ്പാടൻ എന്നിവർ സംസാരിച്ചു.