
ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം
- പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പാക്കും
ന്യൂഡൽഹി: ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു . പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 2004 നുശേഷം എൻപിഎസിനു കീഴിൽ വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
നിലവിലുള്ള പെൻഷൻ പദ്ധതിയിൽ ജീവനക്കാർ നൽകുന്ന വിഹിതം 10 ശതമാനവും കേന്ദ്രത്തിൻ്റെ വിഹിതം 14 ശതമാനവുമാണ് എന്നാൽ ഏകീകൃത പെൻഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം 18 ശതമാനമായി ഉയർത്തുമെന്നും പറയുന്നു. പെൻഷൻ പദ്ധതികൾ വേർതിരിച്ചിരിക്കുന്നത് അഡ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഡ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ്.

കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പ് നൽകുന്നതാണ് അഡ്വേർഡ് പെൻഷൻ പദ്ധതി.പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ, അപ്പോൾ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ 60% പെൻഷൻ കുടുംബത്തിന് ലഭിക്കുന്നതാണ് കുടുംബ പെൻഷൻ. പത്തു വർഷത്തെയെങ്കിലും സർവ്വീസ് ഉള്ളവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ ലഭിക്കാൻ വ്യവസ്ഥയുണ്ടാകുന്നതാണ് മിനിമം അഡ്വേർഡ് പെൻഷൻ. അതേസമയം ഇപ്പോഴുള്ള നാഷണൽ പെൻഷൻ പദ്ധതിയിൽ തുടരണോ അതോ യുപിഎസ് വേണോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും ജീവനക്കാർക്ക് ഉണ്ട്.