
കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരം: ബിനോയ് വിശ്വം
- കോഴ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായുള്ള ആരോപണത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികൾക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവർക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നാണ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

ഈ വാർത്ത വളരെ ഗൗരവമായാണ് സിപിഐ കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തിൽ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് സിപിഐ സ്വീകരിച്ചിരിക്കുന്ന നിലപാട്. കാളച്ചന്തയിലെ കാളകളെ പോലെ എം.എൻ.എമാരെ വാങ്ങുന്ന ഏർപ്പാട് ഇന്ത്യയിലെ പലഭാഗത്തുമുണ്ട്. അത് കേരളത്തിലേക്ക് എത്തുന്നുവെന്നത് അപമാനകരം തന്നെയാണ്. അതിനെകുറിച്ച് ഗൗരവകരമായി തന്നെ അന്വേഷണം നടക്കണമെന്നാണ് ബിനോയി വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴ ആരോപണത്തിൽ എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത്തരത്തിലുള്ള ഒരാൾക്കും എൽഡിഎഫിന്റെ ഭാഗമായിരിക്കാൻ അർഹതയില്ല. എൽഡിഎഫ് നീതിപൂർവ്വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഒരു എംഎൽഎയും വിലക്ക് വാങ്ങപ്പെടാനായി നിൽക്കാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.