
കൃഷിയിടം വിടാതെ കാട്ടാന
- കഴിഞ്ഞ ദിവസം സൗരോർജ വേലിയും തകർത്തു
തിരുവമ്പാടി:വന്യമൃഗ ആക്രമണം കൂടുതലായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്തെ കർഷകർ ദുരിതത്തിൽ. കാട്ടാനയും കാട്ടുപന്നിയുമാണ് കൃഷിയിടം വിടാതെ കർഷകർക്ക് ദുരിതമായി മാറുന്നത്. തെങ്ങ്, കമുക്, ജാതി, കൊക്കോ കൃഷിയിടങ്ങളിലാണ് വന്യമൃഗങ്ങൾ നാശനഷ്ടമുണ്ടാക്കുന്നത് . കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ ജോസ് കുട്ടി മണിക്കൊമ്പേലിന്റെ കൃഷിയിടത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇദ്ദേഹം കൃഷിയിടത്തിന് സംരക്ഷണമായി ഗ്രാമപഞ്ചായത്തിൻ്റെ സബ്‌സിഡിയോടെ സ്ഥാപിച്ച സൗരോർജ വേലി കാട്ടാന തകർത്തു.ഇദ്ദേഹത്തിനുണ്ടായത് 50,000 രൂപയുടെ നഷ്ടമാണ്.

നിലവിൽ പ്രദേശത്തെ കർഷകർ കൃഷി ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണുള്ളത്. കർഷകർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല. വന്യമൃഗങ്ങളെ പ്രതിരോധി ക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.കാട്ടാന ആക്രമണം കൂടുതലായ മേലെ പൊന്നാങ്കയത്തെ ദുരിതമറിയാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രദേശം സന്ദർശിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.